വീണ്ടും, പ്രതാപന് ‘പഴി’; സുരേഷ് ഗോപി മാന്യനെന്ന് തൃശ്ശൂർ മേയർ…

മുൻ എം പി, ടിഎൻ പ്രതാപന് വീണ്ടും തൃശ്ശൂർ മേയർ എംകെ വർഗീസിൻ്റെ പഴി. സുരേഷ് ഗോപിക്കു വീണ്ടും വാഴ്ത്തൽ. ലാലൂർ ഐ എം വിജയൻ സ്പോർട്സ് കോംപ്ലക്സിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാണ് മേയർ വീണ്ടും പ്രതാപനെ ഇകഴ്ത്തിയത്.
‘പ്രതാപൻ വാഗ്ദാനം മാത്രമാണ് നൽകിയത്. എനിക്ക് നുണ പറയേണ്ട കാര്യമില്ല. ഞാൻ തന്നെയല്ലേ മേയർ എന്ന് എനിക്ക് ഇപ്പോൾ സംശയം തോന്നുകയാണ്. ഞാൻ മേയർ ആയിരിക്കുമ്പോൾ നാല് വർഷവും പ്രതാപൻ എംപിയായിരുന്നു. അതിനിടെ അദ്ദേഹം ഒരു പ്രാവശ്യം പോലും ചർച്ച നടത്തിയിട്ടില്ല. ഒരു പരിപാടിക്ക് കണ്ടപ്പോൾ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 500 കോടി രൂപ പാസാക്കാൻ സമ്മർദ്ദം ചെലുത്താമെന്ന് ഉറപ്പു നൽകി. അതിന്റെ ഒപ്പം നിൽക്കാമെന്നും പറഞ്ഞിട്ട് പോയതാണ് പ്രതാപൻ. ഒന്നും തന്നില്ല.’
‘ആ കാര്യത്തിൽ മാന്യത കാണിച്ചത് സുരേഷ് ഗോപിയാണ്. സുരേഷ് ഗോപി ഞാനുമായി ഡിസ്കഷൻ വച്ചു. ആവശ്യങ്ങൾ പറഞ്ഞപ്പോൾ പണം അനുവദിച്ചു. ആ പണം പൂർണമായും അതേ ആവശ്യത്തിന് ഉപയോഗിക്കുകയും ചെയ്തു’- മേയർ വിശദീകരിച്ചു.



