കായിക, ശാസ്ത്ര മേളകളുടെ പേര് പറഞ്ഞ് സ്കൂളുകളിലെ പണപ്പിരിവ്.. അന്വേഷണം ആവശ്യപ്പെട്ട് എംഎസ്എഫ്..
കായിക, ശാസ്ത്ര മേളകളുടെ പേര് പറഞ്ഞ് എഇഒ ഓഫീസുകൾ കേരളത്തിൽ നടത്തുന്നത് ഗുണ്ടാപ്പിരിവാണെന്ന് എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സികെ നജാഫ്. കായിക മേളയും ശാസ്ത്രമേളയും നടത്താൻ സർക്കാർ ഫണ്ട് നൽകുന്നില്ല എന്നാണ് വകുപ്പ് മേധാവികളുടെ ന്യായീകരണമെന്നും ഈ വട്ടപ്പിരിവിന് നേതൃത്വം കൊടുക്കുന്ന വിവിധ ഘട്ടങ്ങളിലെ ഓഫീസുകൾക്ക് ഇതുമായി ബന്ധപ്പെട്ട് നിർദേശം നൽകിയ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയാണ് ഇതിന് മറുപടി നൽകേണ്ടതെന്നും നജാഫ് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് എംഎസ്എഫ് ജനറൽ സെക്രട്ടറി ഇക്കാര്യം ആവശ്യപ്പെട്ടത്.
മേളകൾ നടത്താൻ സർക്കാർ ഫണ്ട് നൽകുന്നത് അവസാനിപ്പിച്ചോ എന്നും നജാഫ് ചോദിച്ചു. വിദ്യാർത്ഥികളിൽ നിന്ന് ഫണ്ട് പിരിക്കാൻ സ്കൂളുകളുടെ തലയെണ്ണി ഫണ്ട് നിശ്ചയിക്കുന്നത് ഏത് മാനദണ്ഡം അടിസ്ഥാനമാക്കിയാണെന്നും ഫണ്ട് നൽകാത്ത സ്കൂളുകളിലെ വിദ്യാർത്ഥികളുടെ മത്സരിക്കാനുളള അവസരം നിഷേധിക്കുമെന്ന തീരുമാനം വിദ്യാഭ്യാസമന്ത്രിയുടെ നിലപാടാണോ എന്നും നജാഫ് ചോദിച്ചു. ഔദ്യോഗിക അറിയിപ്പില്ലാതെയാണ് പിരിവെങ്കിൽ തെറ്റുകാർക്കെതിരെ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. ഔദ്യോഗിക ഉത്തരവില്ലാതെ, രസീതില്ലാതെ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന തുറന്ന കൊളള മന്ത്രിയപ്പൂപ്പൻ അവസാനിപ്പിച്ചില്ലെങ്കിൽ ഞങ്ങൾ പോയി അതിന് താഴിടുമെന്നും വിദ്യാർത്ഥികളെ പിഴിയുന്ന കൊളള അവസാനിപ്പിക്കണമെന്നും നജാഫ് ആവശ്യപ്പെട്ടു.