ഇരട്ടി ലാഭം പ്രതീക്ഷിച്ച ഡോക്ടർക്ക് പോയത് 3.5 കോടി.. പിന്നാലെ യുവാവ് പിടിയിൽ…

വ്യാജ ആപ്പ് നിർമിച്ചും സാമൂഹ്യ മാധ്യമ കൂട്ടായ്മകളിലൂടെയും ആളുകളെ സ്വാധീനിച്ചും മൂന്നരക്കോടിയോളം രൂപ അപഹരിച്ച സംഘത്തിലെ ഒരാളെ തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലീസ് കസ്റ്റഡിയിലെടുത്തു. ബെംഗളൂരു സ്വദേശി ധനുഷ് നാരായണസ്വാമിയാണ് തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലീസിന്റെ പിടിയിലായത്. 1.20 കോടി ഇയാളുടെ അക്കൗണ്ടില്‍ നിന്ന് വീണ്ടെടുത്തിട്ടുണ്ട്.

ഉള്ളൂര്‍ സ്വദേശിയായ ഡോക്ടറാണ് സൈബര്‍ തട്ടിപ്പിന് ഇരയായത്. 3.43 കോടി രൂപയാണ് ഡോക്ടറില്‍ നിന്നും തട്ടിപ്പുസംഘം വെട്ടിച്ചത്. അമിതലാഭം വാഗ്ദാനം ചെയ്തായിരുന്നു നിക്ഷേപ തട്ടിപ്പ്. പണം ക്രിപ്‌റ്റോകറന്‍സി ആക്കി വിദേശത്തേക്ക് കടത്തുന്നതാണ് സംഘത്തിന്റെ രീതി.

വ്യാജ ട്രേഡിങ് ആപ്പുകൾ നിർമിച്ചും സമൂഹ്യ മാധ്യമങ്ങളിലെ ഗ്രൂപ്പുകൾ വഴിയും ഓണ്‍ലൈന്‍ നിക്ഷേപത്തിലേക്ക് ഇരയുടെ വിശ്വാസം നേടിയെടുത്ത് തട്ടിപ്പുകാര്‍ പലപ്പോഴായി പണം വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിയിരുന്നു. വഞ്ചിക്കപ്പെട്ടെന്ന് മനസിലായപ്പോള്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പൊലീസ് അന്വേഷണത്തില്‍ പ്രതികള്‍ ഇരയുമായി വാട്സാപ്പ്, ടെലഗ്രാം മുതലായ സമൂഹമാധ്യമങ്ങളിലൂടെ ബന്ധപ്പെട്ടിരുന്നെന്നും നിക്ഷേപം നടത്താനായി നിര്‍ബന്ധിച്ചിരുന്നെന്നും വ്യക്തമായി.പണം കൈമാറിയ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ബെംഗളുരുവിലെ ഒരു വ്യാജ കമ്പനിയുടെ അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിക്കപ്പെടുന്നതെന്ന് മനസിലായി. ഈ അക്കൗണ്ടിനെപറ്റിയുള്ള കൂടുതല്‍ അന്വേഷണത്തിലാണ് പ്രതിയുടെ വിവരം ലഭിച്ചത്.

Related Articles

Back to top button