മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തി രാജീവ് ചന്ദ്രശേഖർ
മാധ്യമപ്രവർത്തകർക്കുനേരേ ഭീഷണിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബിജെപി കൗൺസിലർ തിരുമല അനിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ഉയർത്തിയതോടെയാണ് രാജീവ് ചന്ദ്രശേഖർ ക്ഷുഭിതനായത്. നിങ്ങൾ നുണ പറയുന്ന ചാനലാണെന്നും ഒരു നാണവുമില്ലാത്ത ചാനലാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
തിരുമല അനിലിന്റെ മരണം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം. ഞാൻ കാണിച്ചുതരാമെന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ ഭീഷണി. ‘‘നിങ്ങളോട് ആരാ പറഞ്ഞത്, നിങ്ങൾ ഏതു ചാനലാ ? മതി, അവിടെ ഇരുന്നാ മതി. നീ നിന്നാ മതി അവിടെ. നീ ചോദിക്കരുത്, നിങ്ങൾ ചോദിക്കരുത്. ഞാൻ മറുപടി തരില്ല. ആത്മഹത്യ ചെയ്ത കൗൺസിലറാണ്. നിങ്ങൾ ഇങ്ങനെ നുണ പ്രചരിപ്പിക്കരുത്. ശുദ്ധ നുണയാണ്, നിങ്ങൾ നുണ പറയുന്ന ചാനലാണ്. ഒരു നാണവുമില്ലാത്ത ചാനലാ. മരിച്ച ഒരു ആളെ കുറിച്ച് ഇങ്ങനെ പറയുന്നതിൽ നാണമില്ലേ നിങ്ങൾക്ക്’’ – എന്നായിരുന്നു രാജീവ് ചന്ദ്രേശഖർ പറഞ്ഞത്.
സിപിഎം നടത്തിയ ക്രിമിനൽ കൃത്യമാണിതെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. സത്യം വരും ദിവസങ്ങളിൽ പുറത്തുവരും. അനിൽ പ്രസിഡന്റായ സൊസൈറ്റിയിൽ ബിജെപി ഭരണം ആയിരുന്നില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.



