ധർമ്മസ്ഥല വ്യാജ വെളിപ്പെടുത്തൽ; ജീവന് ഭീഷണിയുണ്ടെന്ന് മനാഫ്..
ധർമ്മസ്ഥല വ്യാജ വെളിപ്പെടുത്തൽ കേസിൽ പൊലീസ് സംരക്ഷണയോടെ എസ്ഐടിക്ക് മുന്നില്‍ ഹാജരാകുമെന്ന് മലയാളി യൂട്യൂബർ മനാഫ്. പൊലീസ് സംരക്ഷണം നല്‍കുമെന്ന് കമ്മീഷണര്‍ അറിയിച്ചതായി മനാഫ് മാധ്യമങ്ങളോട് പറഞ്ഞു. ജീവന് ഭീഷണി ഉണ്ടെന്നും അതിനാലാണ് പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് കോഴിക്കോട് പൊലീസ് കമ്മീഷണറെ കണ്ടതെന്നും മനാഫ് പറയുന്നുണ്ട്. പ്രത്യേക അന്വേഷണസംഘം ചോദ്യം ജയിലിന് ഹാജരാകാൻ ആവശ്യപ്പെട്ട് മനാഫിന് നോട്ടീസ് നൽകിയിരുന്നു. ഇന്നലെ ഹാജരാകാനാണ് ആവശ്യപ്പെട്ടത് എങ്കിലും ഓണവും നബിദിനവും കണക്കിലെടുത്ത് ഇളവ് വേണമെന്ന മനാഫിന്റെ ആവശ്യം എസ്ഐടി അംഗീകരിച്ചിരുന്നു. തിങ്കളാഴ്ച എസ്ഐടിക്ക് മുന്നിൽ ഹാജരാകാനാണ് മനാഫിന്‍റെ തീരുമാനം. ധര്‍മ്മസ്ഥല കേസ് സത്യസന്ധമായതാണെന്നും പലരേയും അവിടെ ബലാത്സംഗം ഉൾപ്പെടെ ചെയ്ത് കൊലപ്പെടുത്തിയിട്ടുണ്ട്,ആർക്കും നീതി ലഭിച്ചില്ല. കേരള സാരി ഉടുത്ത സ്ത്രീകളെയും അവിടെ കുഴിച്ച് മൂടിയിട്ടുണ്ട്. തലയോട്ടിയുടെ വിശ്വാസത തീരുമാനിക്കേണ്ടത് എസ്ഐടിയാണ്. ശുചീകരണ തൊഴിലാളി മൊഴിമാറ്റിയതാണ് ഇപ്പോൾ പ്രശ്നമായത് എന്നാണ് മനാഫ് മാധ്യമങ്ങളോട് പറഞ്ഞത്.
ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട സ്ത്രീകളുടെ ഉൾപ്പെടെ നൂറിലേറെ മൃതദേഹം ധർമ്മസ്ഥലയിൽ കുഴിച്ചിട്ടെന്ന സാക്ഷി ചിന്നയയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ മലയാളിയായ മനാഫ് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിരുന്നു.വ്യാജ വെളിപ്പെടുത്തൽ കേസിൽ സംശയനിഴലിലുള്ള യൂട്യൂബർ ജയന്തിന്റെ സഹായത്തോടെയായിരുന്നു ഇത്. അറസ്റ്റിലായ ചിന്നയ്യയിൽ നിന്നും, മകളെ കാണാനില്ലെന്ന് അവകാശവാദവുമായി എത്തിയ സുജാതാ ഭട്ടിൽ നിന്നും കേസിലെ ഇവരുടെ ഇടപെടലുകളെ കുറിച്ച് സൂചന ലഭിച്ചതോടെയാണ് പ്രത്യേക അന്വേഷണസംഘം യൂട്യൂബർമാരെ കേന്ദ്രീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ചോദ്യംചെയ്യലിന് ഹാജരാകണം എന്ന് ആവശ്യപ്പെട്ട് എസ്ഐടി മനാഫിന് നോട്ടീസ് നൽകിയത്. എന്നാൽ ഓണവും നബിദിനവും കണക്കിലെടുത്ത് ഹാജരാക്കുന്നതിൽ നിന്നും ഒഴിവാക്കണമെന്ന് മനാഫ് ആവശ്യപ്പെടുകയായിരുന്നു. ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് സ്വദേശി അർജുൻ ഓടിച്ച ലോറിയുടെ ഡ്രൈവറാണ് മനാഫ്.
ധർമ്മസ്ഥലയിൽ നേരിട്ട് എത്തിയിട്ടുള്ള മനാഫ് ആരോപണമുന്നയിച്ച പലരെയും നേരിൽ കണ്ടതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങൾ മനാഫിൽ നിന്നും തേടും. മനാഫ് എത്തിയില്ലെങ്കിലും പ്രത്യേക അന്വേഷണസംഘം നോട്ടീസ് നൽകിയ യൂട്യൂബർമാരായ അഭിഷേകും ടി. ജയന്തും ആക്ടിവിസ്റ്റ് ഗിരീഷ് മട്ടന്നവരും ഇന്നലെ ബെൽത്താങ്കടിയിൽ എത്തി. ഇവരെ എസ്ഐടി സംഘം വിശദമായി ചോദ്യം ചെയ്തിരുന്നു. ചിന്നയ്യയിൽ നിന്നും സുജാത ഭട്ടിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലും യൂട്യൂബ് വീഡിയോകളുടെ അടിസ്ഥാനത്തിലും ആണ് ചോദ്യം ചെയ്യുന്നത്. പ്രത്യേക അന്വേഷണസംഘത്തിന്റെ തലവൻ ഡിജിപി പ്രണബ് മോഹന്തി കഴിഞ്ഞ ബെൽത്താങ്കടിയിലെ ഓഫീസിൽ നേരിട്ട് എത്തി അന്വേഷണ പുരോഗതി വിലയിരുത്തി.