‘വിനായകന്റെ കവിത പാഠപുസ്തകത്തിൽ ഉൾപ്പെടുത്തേണ്ടതല്ലേ?’..

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മരണത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച അധിക്ഷേപ പോസ്റ്റുകൾ ആധുനിക കവിതയാണെന്ന നടൻ വിനായകന്റെ വിശദീകരണത്തെ പരിഹസിച്ച് ജോയ് മാത്യു. വിനായകന്റെ കവിത പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തേണ്ടതല്ലേ എന്നായിരുന്നു ജോയ് മാത്യുവിന്റെ പരിഹാസം.

കവിത കണ്ടെത്തിയ ഇൻസ്പക്ടറദ്ദേഹത്തിന്റെ കാവ്യഭാവനയെ തിരിച്ചറിഞ്ഞ് മേപ്പടിയാനെ പാഠപുസ്തക കമ്മിറ്റിയിൽ ഉൾപ്പെടുത്തേണ്ടതല്ലേ ? എന്നും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ജോയ് മാത്യു ചോദിച്ചു. നിരവധി പേരാണ് ജോയ് മാത്യുവിന്റെ പോസ്റ്റിന് കമന്റുമായെത്തിയിരിക്കുന്നത്.

‘വേടൻ്റെ കവിത പ്രൈമറി ക്ലാസുകൾക്കും, വിനായകൻ്റെ കവിത ഹൈ സ്കൂൾ വിഭാഗവും പഠിക്കട്ടെ’, ‘മഴ, കട്ടൻ ചായ, വിനായകന്റെ കവിത…ആഹാ’- എന്നൊക്കെയാണ് ജോയ് മാത്യുവിന്റെ പോസ്റ്റിന് താഴെ നിറയുന്ന കമന്റുകൾ. വിഎസ് അച്യുതാനന്ദന്റെ അനുസ്മരണത്തിന് വിനായകനെത്തിയതിന് സൈബർ ആക്രമണം നേരിട്ടിരുന്നു.

മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരണത്തെത്തുടര്‍ന്ന് വിനായകന്‍ നടത്തിയ അധിക്ഷേപപരാമര്‍ശം ചൂണ്ടിക്കാട്ടിയിരുന്നു സൈബറിടത്തിൽ വിമർശനങ്ങളുയർന്നത്. ഇതിനോട് പ്രതികരിച്ച വിനായകന്‍, മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, കെ കരുണാകരന്‍, ജോര്‍ജ് ഈഡന്‍ എന്നിവരെ പേരെടുത്തു പറഞ്ഞ് അധിക്ഷേപിക്കുന്ന പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു.

ഇതിനെതിരെ യൂത്ത് കോണ്‍ഗ്രസ് നടനെതിരേ പരാതി നല്‍കി. തുടര്‍ന്ന് വിനായകനോട്‌ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സൈബര്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. മൊഴി നല്‍കാനെത്തിയപ്പോഴായിരുന്നു വിനായകന്‍ തന്റെ പോസ്റ്റ് ആധുനിക കവിതയാണെന്ന വിശദീകരണം നല്‍കിയത്.

Related Articles

Back to top button