സച്ചിനില്ല.. ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച 3 ബാറ്റര്‍മാരെ തെരഞ്ഞെടുത്ത് ഹാഷിം അംല.. ആരൊക്കെയെന്നോ?…
ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച മൂന്ന് ബാറ്റര്‍മാരെ തെരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ഇതിഹാസം ഹാഷിം അംല. വേള്‍ഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെഡന്‍ഡ്സില്‍ മത്സരിക്കുന്ന 42കാരനായ അംല കഴിഞ്ഞ ദിവസം വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ ചാമ്പ്യൻസിനായി 18 പന്തില്‍ 15 റണ്‍സെടുത്ത് പുറത്തായിരുന്നു. അടുത്ത മത്സരത്തില്‍ ഇന്ത്യ ചാമ്പ്യൻസാണ് ദക്ഷിണാഫ്രിക്കയുടെ എതിരാളികൾ. വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരശേഷമാണ് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച മൂന്ന് ബാറ്റര്‍മാര്‍ ആരെന്ന ചോദ്യത്തിന് അംല മറുപടി നല്‍കിയത്. ഇന്ത്യക്കെതിരായ 52 മത്സരങ്ങളില്‍ നിന്ന് 2527 റണ്‍സടിച്ചിട്ടുള്ള അംല ദക്ഷിണാഫ്രിക്കന്‍ കുപ്പായത്തില്‍ വിവിധ ഫോര്‍മാറ്റുകളില്‍ നിന്നായി 349 മത്സരങ്ങളില്‍ നിന്ന് 18672 റണ്‍സടിച്ചിട്ടുണ്ട്.
ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച മൂന്ന് ബാറ്റര്‍മാരെ തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അംല സച്ചിന്‍ ടെന്‍ഡുൽക്കര്‍ക്ക് പകരം വിരാട് കോലിയെ ആണ് തെരഞ്ഞെടുത്തത്. ലോക ക്രിക്കറ്റില്‍ ഒരുപാട് മികച്ച താരങ്ങളുണ്ടായിട്ടുണ്ട്. ആദ്യ കാലത്ത് ബ്രയാന്‍ ലാറയും സ്റ്റീവ് വോയും ജാക് കാലിസുമായിരുന്നെങ്കില്‍ പിന്നീട് അത് എ ബി ഡിവില്ലിയേഴ്സും വിരാട് കോലിയും സര്‍ വിവിയന്‍ റിച്ചാര്‍ഡ്സുമായെന്ന് അംല പറഞ്ഞു.
ദക്ഷിണാഫ്രിക്കയെ 14 ടെസ്റ്റുകളിലും ഒമ്പത് ഏകദിനങ്ങളിലും നയിച്ചിട്ടുള്ള അംലയാണ് വിരാട് കോലിയുടെ പല അതിവേഗ റെക്കോര്‍ഡുകളും പിന്നിലാക്കിയത്. ലോക ലെജന്‍ഡ്സ് ചാമ്പ്യൻഷിപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെ നേരിടുമ്പോള്‍ താന്‍ എല്ലായ്പ്പോഴും കാണാന്‍ ആഗ്രഹിച്ചത് യൂണിവേഴ്സല്‍ ബോസായ ക്രിസ് ഗെയ്‌ലിന്‍റെ കളിയാണെന്നും അംല പറഞ്ഞു. ലെജന്‍ഡ്സ് ചാമ്പ്യൻഷിപ്പില്‍ വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യൻസിന്‍റെ നായകനാണ് ഗെയ്ല്‍.