ലൈംഗിക തൊഴിലിൽ ഇറങ്ങാൻ നിർബന്ധിച്ചു.. പറ്റില്ലെന്ന് പറഞ്ഞപ്പോൾ…

ലൈംഗിക തൊഴിലിലേക്ക് ഇറങ്ങണമെന്ന ആവശ്യം നിരസിച്ചതോടെ 22കാരിയായ ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തി യുവാവ്. പുഷ്പ എന്ന യുവതിയെ ഷെയ്ക് ഷമ്മ എന്ന 22കാരനാണ് കൊലപ്പെടുത്തിയത്. ആന്ധ്ര പ്രദേശിലെ അംബേദ്കർ കൊനസീമ ജില്ലയിലാണ് സംഭവം

ബിസവരം ഗ്രാമത്തിലെ സിദ്ധാർത്ഥ നഗറിൽ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. പുഷ്പ ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ ശേഷം കഴിഞ്ഞ ആറ് മാസമായി ഷമ്മയ്‌ക്കൊപ്പം താമസിച്ചു വരികയായിരുന്നു. ഇരുവരും വാടക വീട്ടിലാണ് കഴിഞ്ഞിരുന്നത്. പുഷ്പയ്ക്ക് മറ്റ് പുരുഷന്മാരുമായി ബന്ധമുണ്ടെന്ന് ഷമ്മ അടുത്തിടെ സംശയിക്കാൻ തുടങ്ങിയെന്ന് പൊലീസ് പറയുന്നു. മാത്രമല്ല ലൈംഗിക തൊഴിലിലേക്ക് ഇറങ്ങാൻ നിർബന്ധിച്ചു. മദ്യപിച്ച് പുഷ്പയുമായി വഴക്കുണ്ടാക്കുന്നതും പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ ബുധനാഴ്ച രാത്രി 10 മണിയോടെ ഇരുവരും തമ്മിൽ വീണ്ടും രൂക്ഷമായ തർക്കമുണ്ടായി. ലൈംഗിക തൊഴിലിലേക്ക് ഇറങ്ങില്ലെന്ന് പുഷ്പ തറപ്പിച്ച് പറഞ്ഞതോടെ ഷമ്മ കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. നെഞ്ചിന്റെ ഇടതു വശത്തും കാലിലും കുത്തി. പുഷ്പയുടെ അമ്മ ഗംഗയെയും ഇടപെടാൻ ശ്രമിച്ച സഹോദരനെയും ഷമ്മ ആക്രമിച്ചു. ഇരുവർക്കും പരിക്കേറ്റു. അമിത രക്തസ്രാവം മൂലം പുഷ്പ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് രജോളു സർക്കിൾ ഇൻസ്പെക്ടർ നരേഷ് കുമാർ പറഞ്ഞു. നിലവിൽ ഒഴിവിലുള്ള പ്രതിയെ കണ്ടെത്താൻ രണ്ട് സംഘങ്ങളായി പൊലീസ് അന്വേഷണം തുടങ്ങി

Related Articles

Back to top button