മൃതദേഹം നാട്ടിലെത്തിക്കണമെന്ന വിപഞ്ചികയുടെ അമ്മയുടെ ആവശ്യം; ഇടപെട്ട് ഇന്ത്യൻ കോൺസുലേറ്റ്..
ഷാർജയിൽ ജീവനൊടുക്കിയ വിപഞ്ചികയുടേയും മകളുടേയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കണമെന്ന അമ്മ ശൈലജയുടെ ആവശ്യത്തിൽ ഇടപെട്ട് ഇന്ത്യൻ കോൺസുലേറ്റ്. കുഞ്ഞിന്റെ മൃതദേഹം ഷാർജയിൽ സംസ്‌കരിക്കാനുള്ള വിപഞ്ചികയുടെ ഭർത്താവിന്റെയും കുടുംബത്തിന്റെയും നീക്കം കോൺസുലേറ്റ് ഇടപെട്ട് തടഞ്ഞു. കുഞ്ഞിന്റെ മൃതദേഹം മോർച്ചറിയിലേക്ക് തിരികെ കൊണ്ടുപോയി. വിപഞ്ചികയുടേയും മകളുടേയും മൃതദേഹം നാട്ടിൽ എത്തിക്കാൻ അടിയന്തര ഇടപെടൽ അഭ്യർത്ഥിച്ച് അമ്മ ശൈലജ രംഗത്തെത്തിയിരുന്നു.
വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം ഷാർജയിൽ സംസ്‌കരിക്കാനായിരുന്നു ഭർത്താവ് നിധീഷിന്റെയും കുടുംബത്തിന്റെയും നീക്കം. ഇക്കാര്യം വിപഞ്ചികയുടെ കുടുംബത്തെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിപഞ്ചികയുടെ അമ്മയും ബന്ധുക്കളും ഷാർജയിൽ എത്തിയിരുന്നു. ഇതിനിടെയാണ് വിപഞ്ചികയുടെയും മകളുടെയും മൃതദേഹം നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി അമ്മ ശൈലജ രംഗത്തെത്തിയത്.
മൃതദേഹം നാട്ടിലെത്തിയ ശേഷം നിധീഷിന്റെ വീട്ടിൽ സംസ്‌കരിച്ചാലും കുഴപ്പമില്ലെന്നും പക്ഷെ നാട്ടിലെത്തിക്കണമെന്നാണ് ആഗ്രഹമെന്നും ശൈലജ പറഞ്ഞിരുന്നു. മൃതദേഹങ്ങൾ ഷാർജയിൽ സംസ്‌കരിക്കണമെന്ന് നിധീഷ് വാശിപിടിക്കുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ലെന്നും ശൈലജ പറഞ്ഞിരുന്നു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയായിരുന്നു കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനിൽ വിപഞ്ചികയെയും മകൾ വൈഭവിയെയും അൽ നഹ്ദയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ദുബായിലെ സ്വകാര്യ സ്ഥാപനത്തിൽ ഫയലിങ് ക്ലർക്കാണ് വിപഞ്ചിക. ദുബായിൽ തന്നെ ജോലി ചെയ്യുകയാണ് ഭർത്താവ് നിതീഷ്. ഇരുവരും വേർപിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നാണ് വിവരം. ഏഴുവർഷമായി വിപഞ്ചിക ദുബായിലാണ് ജോലി ചെയ്യുന്നത്. നാലര വർഷം മുൻപായിരുന്നു വിവാഹം.


