കേരള സ‍ർവകലാശാല വിവാദം: വിസിയുടെ രണ്ടാം നി‍ർദേശവും സിൻഡിക്കേറ്റ് തള്ളി; പിന്നാലെ..

കേരള സർവകലാശാലയിലെ പോര് തുടരുന്നു. റജിസ്ട്രാർക്ക് ഇ-ഫയലുകൾ നൽകരുതെന്ന വൈസ് ചാൻസലർ മോഹൻ കുന്നുമ്മലിൻ്റെ രണ്ടാം നിർദ്ദേശവും നടപ്പായില്ല. ഈ നിർദേശവും സിൻഡിക്കേറ്റ് തള്ളി. അതിനിടെ റസ്ട്രാർ അനിൽകുമാറിനെതിരെ സർവകലാശാല സെക്യൂരിറ്റി സൂപ്രണ്ട് വിസിക്ക് റിപ്പോർട്ട്‌ നൽകി. സസ്പെൻഷനിലുള്ള അനിൽകുമാർ റജിസ്ട്രാറുടെ മുറിയിൽ അതിക്രമിച്ചു കയറിയെന്നാണ് വിസിക്കും ജോയിൻ്റ് റജിസ്ട്രാർക്കും നൽകിയ റിപ്പോർട്ടിൽ പറയുന്നത്.

അനിൽകുമാർ വഴി വരുന്ന ഫയലുകൾ തനിക്ക് അയക്കേണ്ടെന്ന് വിസി നിർദേശം നൽകി. റജിസ്ട്രാർ അയക്കുന്ന ഫയലുകൾ മാറ്റിവെക്കാനും അടിയന്തരാവശ്യമുള്ള ഫയലുകൾ തനിക്ക് നേരിട്ട് അയക്കാനും ജോയിൻ്റ് റജിസ്ട്രാർക്ക് വിസി നിർദേശം നൽകി. വീസി യുടെ രണ്ട് നിർദ്ദേശവും നടപ്പാക്കാത്തതിന് പിന്നാലെയാണ് മൂന്നാം നിർദ്ദേശം.

കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ഫോട്ടോയിൽ തുടങ്ങിയ രാഷ്ട്രീയ തർക്കമാണ് കയ്യാങ്കളിയിലും അധികാര തർക്കത്തിലും എത്തി നിൽക്കുന്നത്. റജിസ്ട്രാറുടെ ചുമതല ഇന്ന് പ്ലാനിംഗ് ഡയറക്ടർക്ക് നൽകി വിസി ഉത്തരവിറക്കി. അനിൽകുമാറിനെ ഓഫീസിൽ കയറ്റരുതെന്ന് നിർദേശം നൽകി. പക്ഷെ, സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തെ തടഞ്ഞില്ല. അനിൽകുമാർ ഓഫീസിൽ കയറി. പ്ലാനിംഗ് ഡയറക്ടർ മിനി കാപ്പനും ചുമതലയിലുണ്ട്. ഫലത്തിൽ, കേരള സർവകലാശാലയ്ക്ക് രണ്ട് റജിസ്ട്രാറാണ്. കെ.എസ് അനിൽകുമാറിന് ഫയൽ കിട്ടാതിരിക്കാൻ വേണ്ട ഇടപെടലും വിസി ചെയ്തെങ്കിലും ഇതിലാണിപ്പോൾ സിൻഡിക്കേറ്റ് പ്രതിരോധം തീർത്തിരിക്കുന്നത്.

Related Articles

Back to top button