തരൂരിനെതിരെ കോണ്‍ഗ്രസ് നേതാവ്.. തരൂരിന് പിന്തുണയുമായി ബിജെപി നേതാവും.. തരൂരിന് അമർഷം…
ഓപ്പറേഷൻ സിന്ദൂരുമായി ബന്ധപ്പെട്ട നിലപാടിന്റെ പേരിൽ സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ വിമർശനം നേരിടുന്ന കോൺഗ്രസ് എംപി ശശി തരൂരിനെ പിന്തുണച്ച് ബിജെപി നേതാവ് രംഗത്ത് . കേന്ദ്രമന്ത്രി കിരൺ റിജിജുവാണ് തരൂരിനെ പിന്തുണച്ച് രംഗത്തെത്തിയത്. കോൺഗ്രസ് പാർട്ടിക്ക് എന്താണ് വേണ്ടത്. അവർക്ക് രാജ്യത്തോട് എത്രമാത്രം കരുതലുണ്ട്. ഇന്ത്യൻ എംപിമാർ വിദേശത്ത് പോയി ഇന്ത്യയ്ക്കും പ്രധാനമന്ത്രിക്കും എതിരെ സംസാരിക്കണമെന്നാണോ അവർ പറയുന്നത്. രാഷ്ട്രീയ നിരാശയ്ക്ക് പരിധിയുണ്ട്- റിജിജു കുറിച്ചു. പനാമയിൽ തരൂരിന്റെ പ്രസംഗത്തിനെതിരെ കോൺഗ്രസിന്റെ ഉദിത് രാജ് രൂക്ഷവിമർശനമുന്നയിച്ചിരുന്നു. പിന്നാലെയാണ് റിജിജു രംഗത്തെത്തിയത്.
കോൺഗ്രസ് എംപി ശശി തരൂർ ബിജെപിയുടെ സൂപ്പർ വക്താവാണെന്നായിരുന്നു കോൺഗ്രസ് നേതാവ് ഉദിത് രാജിന്റെ വിമർശനം. പ്രധാനമന്ത്രി മോദിയെയും സർക്കാരിനെയും അനുകൂലിച്ച് ബിജെപി നേതാക്കൾ പറയാത്തത് ശശി തരൂർ പറയുന്നു. മുൻ സർക്കാരുകൾ എന്തായിരുന്നു ചെയ്തിരുന്നതെന്ന് അദ്ദേഹത്തിന് അറിയാമോയെന്നും ഉദിത് രാജ് ചോദിച്ചു. സർവകക്ഷി സംഘത്തിലേക്ക് കോൺഗ്രസ് ശുപാർശ ചെയ്ത പേരുകളിൽ ശശി തരൂർ ഉണ്ടായിരുന്നില്ല. കേന്ദ്രം നേരിട്ട് അദ്ദേഹത്തെ തെരഞ്ഞെടുക്കുകയായിരുന്നു. ഈ വിഷയത്തിൽ കോൺഗ്രസിന് അതൃപ്തിയുണ്ടായിരുന്നു. 26 സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം തുടച്ചുമാറ്റിയതിന് തിരിച്ചടി നൽകിയതാണ് ഓപ്പറേഷൻ സിന്ദൂർ എന്ന് പനാമയിൽ ശശി തരൂർ പറഞ്ഞിരുന്നു.
ഇന്ത്യയ്ക്ക് എതിരെ ആക്രമണം നടത്തിയാല്‍ അതിന് വലിയ വില നല്‍കേണ്ടിവരുമെന്ന് സമീപ വര്‍ഷങ്ങളിലെ സംഭവങ്ങള്‍ തെളിയിക്കുന്നു എന്നായിരുന്നു തരൂരിന്റെ നിലപാട്. ‘സമീപ വര്‍ഷങ്ങളില്‍ വന്ന മാറ്റം എന്തെന്നാല്‍, ഭീകരര്‍ക്കും വലിയ വിലനല്‍കേണ്ടിവരുമെന്ന് മനസ്സിലായി എന്നതാണ്, അതില്‍ സംശയമില്ല’, എന്നായിരുന്നു പാനമയിലെ ഇന്ത്യന്‍ എംബസിയില്‍ തരൂര്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍.എന്നാല്‍, ഇന്ത്യന്‍ സൈന്യം നടത്തിയ ഓപ്പറേഷന്റെ ക്രെഡിറ്റ് കേന്ദ്ര സര്‍ക്കാര്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണ് എന്നും ഉദിത് രാജ് ആരോപിച്ചു.