ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്.. മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി… ഐ.പി ബിനു അടക്കം 7 പേർ പോലീസ് കസ്റ്റഡിയിൽ

തലസ്ഥാനത്ത് റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെയും അവരുടെ വാഹനങ്ങളും ആക്രമിച്ച കേസിൽ പ്രതികൾക്ക് തിരിച്ചടി. കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ആറാം പ്രതി കിരൺ, എട്ടാം പ്രതി ഷഫീഖ്, പതിനേഴാം പ്രതി വൈശാഖ് എന്നിവരുടെ ജാമ്യ ഹർജികളാണ് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയത്.
അതേസമയം, കേസിൽ സി.പി.ഐ.എം നേതാവ് ഐ.പി. ബിനു ഉൾപ്പെടെയുള്ള ഏഴ് പ്രധാന പ്രതികളെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പോലീസിന്റെ ആവശ്യം പരിഗണിച്ചാണ് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നടപടി. പ്രതിയായ സി.പി.ഐ.എം നേതാവ് ഐ.പി. ബിനുവിന് ആവശ്യമായ വൈദ്യസഹായം ഉറപ്പുവരുത്തണമെന്ന് കോടതി പോലീസിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ബിനുവിന് രക്തസമ്മർദ്ദം വളരെ കൂടുതലാണെന്ന കാര്യം അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു. പ്രതിയുടെ ആരോഗ്യനില കൃത്യമായി നിരീക്ഷിച്ചുകൊണ്ട് മാത്രമേ ചോദ്യം ചെയ്യൽ നടപടികളിലേക്ക് കടക്കാവൂ എന്ന് മജിസ്ട്രേറ്റ് പോലീസിനോട് വ്യക്തമാക്കി.



