പിഞ്ചുകുഞ്ഞുങ്ങളുടെ ഐസിയുവിലേക്കുള്ള ഓക്സിജൻ വിതരണ പൈപ്പ് മോഷ്ടിച്ചു…12 കുട്ടികൾക്ക്….
മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലാ ആശുപത്രിയിൽ ഓക്സിജൻ വിതരണ പൈപ്പ് മോഷണം പോയതിനെ തുടർന്ന് നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലേക്കുള്ള ഓക്സിജൻ പ്രവാഹം തടസ്സപ്പെട്ടു. തുടർന്ന് എൻഐസിയുവിലെ 12 ശിശുക്കൾക്ക് ശ്വാസതടസ്സം നേരിട്ടു. രാത്രി വൈകിയാണ് സംഭവം. ഓക്സിജൻ വിതരണ പൈപ്പിന്റെ പ്രധാന ഭാഗമായ 10 മുതൽ 15 അടി വരെ നീളമുള്ള ചെമ്പ് ഭാഗമാണ് മോഷ്ടാക്കൾ കൊണ്ടുപോയത്.
ഓക്സിജൻ നിലച്ചതോടെ നവജാതശിശുക്കൾ കരയാൻ തുടങ്ങി. എൻഐസിയുവിന്റെ ഇൻബിൽറ്റ് അലാറം സംവിധാനം പ്രവർത്തിച്ചതോടെ ഉടൻ തന്നെ ജംബോ ഓക്സിജൻ സിലിണ്ടർ സിസ്റ്റവുമായി ബന്ധിപ്പിച്ച് ഓക്സിജൻ വിതരണം പുനഃസ്ഥാപിച്ച് ഒരു ദുരന്തം ഒഴിവാക്കി. ഓക്സിജൻ വിതരണം വേഗത്തിൽ പുനഃസ്ഥാപിച്ചതായി രാജ്ഗഡ് ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ (സിഎംഎച്ച്ഒ) ഡോ കിരൺ വാഡിയ സ്ഥിരീകരിച്ചു.
സംഭവത്തെക്കുറിച്ച് ഉന്നത അധികാരികളെ അറിയിച്ചിട്ടുണ്ട്. ബാക്കപ്പ് സംവിധാനമുണ്ടായതിനാൽ ദുരന്തമൊഴിവായി. കൃത്യമായി ഇടപെട്ട ജീവനക്കാർക്ക് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.