ബി.ജെ.പി.യുടെ ബൂത്ത് കമ്മിറ്റികളുടെ ഘടനയില്‍ മാറ്റം… ആദ്യത്തെ…

ബി.ജെ.പി.യുടെ ആദ്യത്തെ ‘വാട്‌സാപ്പ് പ്രമുഖ്’ നിയമനം മധ്യപ്രദേശില്‍ നടപ്പാക്കി. മധ്യപ്രദേശിന്റെ തലസ്ഥാനഗരിയായ ഭോപ്പാലിൽ രാംകുമാര്‍ ചൗരസ്യയെ ആണ് ബി.ജെ.പി.’വാട്‌സാപ്പ് പ്രമുഖ്’ പദവിയിലെ ആദ്യത്തെ നിയമനം. ബി.ജെ.പി.യുടെ ബൂത്ത് കമ്മിറ്റികളുടെ ഘടനയില്‍വരുത്തിയ മാറ്റങ്ങളുടെ ഭാഗമായിട്ടാണ് പുതിയ ‘വാട്‌സാപ്പ് പ്രമുഖ്’ പദവിയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. എം.എസ്.സി. ബിരുദധാരിയാണ് രാംകുമാര്‍ ചൗരസ്യ.

വാട്‌സാപ്പ് വഴി ജനങ്ങളുമായി ബന്ധപ്പെടുകയും സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രചരിപ്പിക്കുകയുമാണ് വാട്‌സാപ്പ് പ്രമുഖിന്റെ ജോലി. സംസ്ഥാനത്തെ ഓരോ ബൂത്ത് കമ്മിറ്റികളിലും ഇത്തരം പദവികളില്‍ ആളെ നിയമിക്കും. നവംബര്‍ 20-നകം മധ്യപ്രദേശിലെ 65,015 ബൂത്തുകളെ ബന്ധപ്പെടുത്തിയുള്ള ഒരു ഡിജിറ്റല്‍ ശൃംഖല സ്ഥാപിക്കാനാണ് ബി.ജെ.പി. ലക്ഷ്യമിടുന്നത്. വരാനിരിക്കുന്ന സംസ്ഥാന ബൂത്ത് കമ്മിറ്റി തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയുടെ താഴെത്തട്ടിലുള്ള ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ പുതിയ മാറ്റങ്ങള്‍ സഹായിക്കുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ.

ബി.ജെ.പി.യുടെ ബൂത്ത് കമ്മിറ്റി ഘടനയില്‍ വരുത്തിയ പ്രധാനമാറ്റങ്ങളിലൊന്നാണ് വാട്‌സാപ്പ് പ്രമുഖിന്റെ നിയമനം. പുതിയ മാറ്റം അനുസരിച്ച് ബൂത്ത് പ്രസിഡന്റ്, മന്‍ കീ ബാത്ത് പ്രമുഖ്, വാട്‌സാപ്പ് പ്രമുഖ് എന്നിവരടക്കം 12 അംഗങ്ങളാണ് ഒരു ബൂത്ത് കമ്മിറ്റിയിലുണ്ടാവുക. ഇതില്‍ മൂന്ന് അംഗങ്ങള്‍ വനിതകളായിരിക്കും. ഇത്തരത്തില്‍ ആയിരത്തിലേറെ വാട്‌സാപ്പ് പ്രമുഖുകളെയും മന്‍കീ ബാത്ത് പ്രമുഖുകളെയും ബൂത്ത് കമ്മിറ്റികളില്‍ നിയമിക്കുകയെന്നതാണ് ബി.ജെ.പി.യുടെ ലക്ഷ്യം.

ബൂത്ത് തലത്തിലെ ഭാരവാഹി തിരഞ്ഞെടുപ്പ് പൂര്‍ണമായി ഡിജിറ്റലാക്കാന്‍ സംഘടനാതലത്തില്‍ ഒരു മൊബൈല്‍ ആപ്പും ബി.ജെ.പി. തയ്യാറാക്കിയിട്ടുണ്ട്. ബൂത്ത് പ്രസിഡന്റിനെ തിരഞ്ഞെടുത്തതിന് ശേഷം അവരുടെ വിവരങ്ങള്‍ ഈ ആപ്പില്‍ അപ്‌ഡേറ്റ് ചെയ്യണം. ഇതിന് ഒ.ടി.പി. വെരിഫിക്കേഷനുമുണ്ട്. തുടര്‍ന്ന് പാര്‍ട്ടിയുടെ പോര്‍ട്ടലിലും ഈ വിവരങ്ങള്‍ അപ്‌ഡേറ്റാകും.

സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ പരമാവധി പേരിലെത്തിക്കാനും സാധാരണക്കാരായ ജനങ്ങളെ വാട്‌സാപ്പ് വഴി ബന്ധപ്പെടാനുമാണ് ഈ ഉത്തരവാദിതം പാര്‍ട്ടി ഏല്‍പ്പിച്ചതെന്നായിരുന്നു ആദ്യ വാട്‌സാപ്പ് പ്രമുഖായി തിരഞ്ഞെടുക്കപ്പെട്ട രാംകുമാര്‍ ചൗരസ്യയുടെ പ്രതികരണം. സംസ്ഥാനത്ത് ഇത്തരത്തിലുള്ള ആദ്യ പരീക്ഷണമാണിതെന്നും ഉടന്‍തന്നെ സംസ്ഥാന വ്യാപകമായി ഇത് നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സാങ്കേതികവിദ്യ ഉപയോഗിച്ച് എല്ലാ പാര്‍ട്ടി അംഗങ്ങളുമായും വോട്ടര്‍മാരുമായും ബന്ധപ്പെടാനും സുതാര്യമായ ആശയവിനിമയം ഉറപ്പാക്കാനുമാണ് പാര്‍ട്ടി ഊന്നല്‍ നല്‍കുന്നതെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ വി.ഡി. ശര്‍മയും പ്രതികരിച്ചു. പാര്‍ട്ടി സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനും പ്രധാനമന്ത്രിയുടെ മന്‍കീ ബാത്ത് പരിപാടിയിലെ പങ്കാളിത്തം വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ പദ്ധതികളിലെ ഗുണഭോക്താക്കളുമായി നേരിട്ടുള്ള ആശയവിനിമം നിലനിര്‍ത്താനുമാണ് വാട്‌സാപ്പ് പ്രമുഖ്, മന്‍കീ ബാത്ത് പ്രമുഖ് തുടങ്ങിയ പദവികളിലൂടെ പാര്‍ട്ടി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button