സിപിഎം നേതാവ് ഭീഷണിപ്പെടുത്തി കൈക്കലാക്കി..പാറ പൊട്ടിക്കുന്ന മെഷിന്‍ പോലീസ് പിടിച്ചെടുത്തു..മെഷീൻ ഒളിപ്പിച്ചത്…
സിപിഎം തുമ്പമണ്‍ ടൗണ്‍ സൗത്ത് ബ്രാഞ്ച് മുന്‍ സെക്രട്ടറി ബി. അര്‍ജുന്‍ദാസ് രാജസ്ഥാന്‍ സ്വദേശിയെ ഭീഷണിപ്പെടുത്തി കൈക്കലാക്കിയ പാറ പൊട്ടിക്കുന്ന മെഷിന്‍ പോലീസ് പിടിച്ചെടുത്തു. പ്രമാടത്ത് അര്‍ജുന്‍ ദാസിന്റെ തന്നെ പണി സൈറ്റില്‍ ഒളിപ്പിച്ചിരുന്ന മെഷിനാണ് പോലീസ് പിടിച്ചെടുത്തത്.സിപിഎം ബ്രാഞ്ച് സെക്രട്ടറി എന്ന ലേബല്‍ ഉപയോഗിച്ച് അര്‍ജുന്‍ ദാസും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി അംഗം എന്ന ലേബലില്‍ ഭാര്യ അഡ്വ. എസ്. കാര്‍ത്തികയും ചേര്‍ന്ന് രാജസ്ഥാന്‍ സ്വദേശി കിഷന്‍ലാലിനെ ഭീഷണിപ്പെടുത്തിയാണ് മെഷിന്‍ കൈവശം വച്ചിരുന്നത്. കിഷന്‍ലാലിന്റെ പരാതിയില്‍ കഴിഞ്ഞ ദിവസം കോന്നി പോലീസ് അര്‍ജുന്‍ദാസിനെ പ്രതിയാക്കി വഞ്ചനാക്കുറ്റത്തിന് കേസ് എടുത്തിരുന്നു. ഇതിന് ശേഷമാണ് അര്‍ജുന്‍ ഒളിപ്പിച്ച മെഷിന് വേണ്ടി പരിശോധന നടത്തിയത്.തുടർന്ന് ഇന്നലെയാണ് പ്രമാടത്ത് നിന്നും മെഷിന്‍ കണ്ടെടുത്തത്.
പാറ പൊട്ടിക്കാനുപയോഗിക്കുന്ന യന്ത്രം വാടകയ്ക്ക് എടുത്തതിന് ശേഷം തിരിച്ചു നല്‍കുകയോ വാടക കൊടുക്കുകയോ ചെയ്യാതിരുന്നതിനാണ് കേസ്. കിഷന്‍ ലാലിന്റേതാണ് 15 ലക്ഷം രൂപ വില വരുന്ന മെഷിന്‍. 2021 ഏപ്രിലില്‍ പ്രതിമാസം ഒരു ലക്ഷം രൂപ വാടക വാഗ്ദാനം ചെയ്താണ് പ്രതികൾ മെഷീൻ കൊണ്ടുപോയത്.കഴിഞ്ഞ് മാസം വരെ മെഷീന്‍ തിരികെ നല്‍കിയില്ല. വാടക ഇനത്തില്‍ ലഭിക്കാനുളള ആറു ലക്ഷം നല്‍കാനും തയാറായിരുന്നില്ല. മെഷിന്‍ എങ്കിലും തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഭീഷണി മുഴക്കിയെന്നാണ് പരാതി. ഭീഷണി ഏറിയതോടെ കിഷന്‍ ലാല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.മെഷിന്‍ പോലീസ് പിടിച്ചെടുത്ത സ്ഥിതിക്ക് പ്രതിയെ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം.




