ചേലക്കരയിൽ തൃശൂർ പ്ലാൻ നടക്കില്ലെന്ന് രമ്യ…
പൂരം കലക്കുന്നതിലൂടെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണോയെന്ന് സംശയിക്കേണ്ടി വരുമെന്ന് ചേലക്കര ഉപതിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്.
‘പൂരം അലങ്കോലമാക്കുന്നത് പൂരം ജീവിത ഭാഗമാക്കിയവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല. അത് വലിയ വിഷമമാണ്. പൂരം തകരുമ്പോള്‍ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണോ എന്ന് പോലും ചിന്തിക്കേണ്ട സാഹചര്യമാണ്. ചേലക്കരയിലെ അന്തിമഹാകാളന്‍ പൂരത്തിനും വായാലിക്കാവ് പൂരത്തിനും രണ്ട് വര്‍ഷമായി വെടിക്കെട്ട് നടക്കുന്നില്ല. വായാലിക്കാവില്‍ അനുമതി ലഭിച്ചിട്ടും വെടിക്കെട്ട് നടത്താന്‍ സാധിച്ചില്ല. ഈ അനുഷ്ഠാനങ്ങളെയെല്ലാം ഇല്ലായ്മ ചെയ്യാനുള്ള ശ്രമം ഏതോ ഭാഗത്ത് നിന്നുണ്ടോയെന്നത് സ്വാഭാവികമായും എല്ലാവരും ചിന്തിക്കും. ചിലയിടങ്ങളില്‍ മാത്രം ഇവ ഇല്ലായ്മ ചെയ്യാന്‍ വേണ്ടിയുള്ള ശ്രമത്തില്‍ ജനങ്ങള്‍ക്ക് ദുരൂഹതയുണ്ട്’, രമ്യ പറഞ്ഞു.
വരാന്‍ പോകുന്ന നാളുകളില്‍ സര്‍ക്കാര്‍ യുഡിഎഫിന്റെ കയ്യിലെത്തണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ചേലക്കരയില്‍ തൃശൂര്‍ പ്ലാന്‍ നടക്കില്ലെന്നും ജനങ്ങള്‍ മതേതരത്വവും പൈതൃകവും കാത്തുസൂക്ഷിക്കാന്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്നും രമ്യ ഹരിദാസ് കൂട്ടിച്ചേര്‍ത്തു.




