കൽക്കരി ഖനിയിൽ കൂട്ടക്കൊല..ഇരുപതോളം തൊഴിലാളികൾക്ക് ദാരുണാന്ത്യം..
കൽക്കരി ഖനിയിൽ ആയുധധാരികൾ വെള്ളിയാഴ്ച പുലർച്ചെ നടത്തിയ ആക്രമണത്തിൽ 20 ഖനി തൊഴിലാളികൾക്ക് ദാരുണാന്ത്യം.നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു.പാക്കിസ്ഥാനിലെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ബലൂചിസ്ഥാനിലെ കൽക്കരി ഖനിയിലാണ് ആക്രമണം നടന്നത്.മൃതദേഹങ്ങളും പരിക്കേറ്റ ഖനിത്തൊഴിലാളികളെയും അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
പോലീസിൻ്റെയും എഫ്‌സി ഉദ്യോഗസ്ഥരുടെയും ടീമുകൾ പ്രദേശം വളയുകയും തിരച്ചിൽ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.ഖനിത്തൊഴിലാളികളെ ഒരു സ്ഥലത്ത് കൂട്ടിവെച്ച് അക്രമികൾ വെടിയുതിർക്കുകയായിരുന്നു എന്നാണ് നിഗമനം.അക്രമികൾ ആക്രമണം നടത്തുക മാത്രമല്ല, ഖനന യന്ത്രങ്ങൾ കത്തിക്കുകയും ചെയ്തതായി ഖനി ഉടമ പറഞ്ഞു.ആക്രമണത്തിനിടെ അക്രമികൾ റോക്കറ്റുകളും ഗ്രനേഡുകളും ഉപയോഗിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.



