പ്രതിയെ പിടിക്കാൻ ‘ഫ്രൂട്ടി’ കെണി…. സംഭവം ഇങ്ങനെ…..

ധനകാര്യ സ്ഥാപനത്തിൽ‌ നിന്ന് എട്ടുകോടി കവർന്ന് മുങ്ങിയ ദമ്പതികൾ പൊലീസ് പിടിയിൽ. കവർച്ചയ്ക്ക് പിന്നിൽ ദമ്പതികളാണെന്ന് മനസ്സിലാക്കിയ പൊലീസ് ഇരുവരുടെയും ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ഇതോടെ രാജ്യം വിടാനുള്ള പ്രതികളുടെ പദ്ധതി പാളി. ദമ്പതികൾ ക്ഷേത്രത്തിൽ എത്തുമെന്ന് മനസ്സിലാക്കിയ പോലീസ് അവിടെ എത്തി. എന്നാൽ തിരക്കിൽ ഇവരെ കണ്ടെത്തുക എന്നത് വെല്ലുവിളിയായെന്ന് പൊലീസ് പറഞ്ഞു.

ഇതോടെയാണ് ഇവരെ പിടികൂടാൻ പൊലീസ് ‘ഫ്രൂട്ടി’ കെണിയൊരുക്കിയത്. ഭക്തർക്ക് സൗജന്യമായി ജ്യൂസ് പാക്കറ്റുകൾ നൽകിയായിരുന്നു പൊലീസ് കെണി ഒരുക്കിയത്. പൊലീസിന്റെ നീക്കത്തെക്കുറിച്ച് തിരിച്ചറിയാതെ ഫ്രൂട്ടി കുടിക്കാനെത്തിയ പ്രതികൾ ഈ കെണിയിൽ പെടുകയായിരുന്നു. തീര്‍ഥാടകരെല്ലാം മുഖംമറച്ചെത്തിയതോടെയാണ് ഫ്രൂട്ടി കെണി ഒരുക്കാൻ പൊലീസ് തീരുമാനിച്ചത്.

പഞ്ചാബ് സ്വദേശികളായ ജസ്വീന്ദര്‍ സിങ്, ഭാര്യ മന്‍ദീപ് കൗര്‍ എന്നിവരാണ് ഉത്തരാഖണ്ഡിലെ സിഖ് തീര്‍ഥാടനകേന്ദ്രമായ ഹേമകുണ്ഡ് സാഹിബിന് സമീപത്തുനിന്ന് പിടിയിലായത്. ജൂൺ 10 നാണ് ആയുധധാരികളായ മോഷ്ടാക്കൾ ലുധിയാനയിലെ ക്യാഷ് മാനേജ്‌മെന്റ് സ്ഥാപനം കൊള്ള‌‌യ‌‌ടിച്ചത്. ജസ്വീന്ദര്‍ സിങും മന്‍ദീപ് കൗറുമാണ് ഈ സംഭവത്തിലെ മുഖ്യസൂത്രധാരരെന്ന് പോലീസ് പറഞ്ഞു. കവർച്ചയ്ക്ക് ശേഷം ഓപ്പറേഷന്‍ വിജയിച്ചതിൽ ദൈവത്തിന് നന്ദി പറയാനാണ് ഇരുവരും തീര്‍ഥാടന കേന്ദ്രമായ ഹേമകുണ്ഡ് സാഹിബില്‍ എത്തിയതെന്ന് ലുധിയാന പോലീസ് കമ്മീഷണര്‍ മന്‍ദീപ് സിങ് സിദ്ദു മാധ്യമങ്ങളോട് പറഞ്ഞു. 21 ലക്ഷം രൂപ ദമ്പതികളിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് കമ്മീഷണർ സിദ്ധു പറഞ്ഞു. കവർന്ന എട്ടുകോടിയിൽ ആറു കോടിയോളം രൂപ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ ഒമ്പത് പ്രതികളെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു.

Related Articles

Back to top button