ആലപ്പുഴയിൽ യുവതി ജീവനൊടുക്കിയ കേസ്…. മാസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ഭർത്താവ് പിടിയിൽ

ആലപ്പുഴ: ഭർതൃവീട്ടിലെ പീഡനത്തെത്തുടർന്ന് മണ്ണഞ്ചേരി സ്വദേശിനി രേഷ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രധാന പ്രതി ദിപിൻ കുമാറിനെ (26) പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ തത്തംപള്ളി തൈക്കുടംവെളി വീട്ടിൽ ദിപിനെ ആലപ്പുഴ ഡിവൈഎസ്പി മുകേഷ് ജിബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
കഴിഞ്ഞ വർഷം സെപ്റ്റംബർ 17-നാണ് മണ്ണഞ്ചേരി പഞ്ചായത്ത് തകിടിയിൽ വെളിയിൽ ജയരാജിന്റെ മകൾ രേഷ്മ (24) ഭർതൃവീട്ടിലെ പീഡനം മൂലം ജീവനൊടുക്കിയത്. കാഴ്ചപരിമിതിയുള്ള ദമ്പതികളുടെ ഏക മകളായിരുന്നു രേഷ്മ. രേഷ്മയുടെ മരണത്തിന് പിന്നാലെ ഒളിവിൽ പോയ ദിപിൻ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിവ് കേന്ദ്രങ്ങൾ മാറി മാറി താമസിച്ച് പോലീസിനെ വെട്ടിച്ചു വരികയായിരുന്നു.
മാസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിൽ ഇന്നലെ വൈകിട്ടാണ് ദിപിനെ പോലീസ് വലയിലാക്കിയത്. ഈ കേസിലെ മറ്റ് പ്രതികളെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എം.ജെ. അരുൺ, എസ്.ഐ വിജുലാൽ, സിവിൽ പോലീസ് ഓഫീസർമാരായ പ്രവീൺ, പ്രമോദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഒരേയൊരു മകളുടെ വിയോഗത്തിൽ തളർന്ന രേഷ്മയുടെ മാതാപിതാക്കൾക്ക് നീതി ലഭിക്കുന്നതിനുള്ള നിർണായക നീക്കമായാണ് ഈ അറസ്റ്റ് വിലയിരുത്തപ്പെടുന്നത്.



