ഫ്രഷ് കട്ട് പ്ലാൻ്റ് മാര്‍ച്ചോടെ മാറ്റി സ്ഥാപിക്കും….. സമര സമിതിയുമായി ധാരണയിലെത്തി…

താമരശേരിയിലെ വിവാദ അറവ് മാലിന്യ സംസ്‌കരണ കമ്പനിയായ ഫ്രഷ് കട്ട് മാറ്റി സ്ഥാപിക്കും. മാര്‍ച്ച് മാസം വരെ മാത്രമായിരിക്കും കമ്പനി ഇപ്പോഴുള്ള സ്ഥലത്ത് പ്രവര്‍ത്തിക്കുകയെന്ന് കമ്പനി അറിയിച്ചു. സര്‍ക്കാര്‍ കണ്ടെത്തുന്ന മറ്റൊരു സ്ഥലത്തേക്ക് ഫാക്ടറി മാറ്റി സ്ഥാപിക്കാനാണ് തീരുമാനം. ഇക്കാര്യത്തില്‍ സമര സമിതിയുമായി ഫാക്ടറി ഉടമകള്‍ കരാറില്‍ എത്തി. സമരക്കാര്‍ക്കെതിരായ കേസുകളും പിന്‍വലിക്കും. പി കെ ഫിറോസ് എംഎല്‍എ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്.
അറവ് മാലിന്യ സംസ്‌കരണ കമ്പനിക്ക് സര്‍ക്കാര്‍ സ്റ്റോപ്പ് മെമ്മോ കൊടുത്തിട്ടും ഹൈക്കോടതി അത് എടുത്ത് കളഞ്ഞിരുന്നു. എന്നാല്‍ ഫാക്ടറി ഉടമ സര്‍ക്കാരുമായും നാട്ടുകാരുമായും സഹകരിച്ചു പോകുന്ന സമീപനമാണ് കൈക്കൊണ്ടത്. അതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും പി കെ ഫിറോസ് എംഎല്‍എയും ഫ്രഷ്‌കട്ട് ഉടമകളുമായി സംസാരിച്ചത്. സമരസമിതിയുമായി രണ്ടാം ഘട്ടത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് അന്തിമ തീരുമാനമായത്. മാര്‍ച്ച് മാസം വരെ ഫാക്ടറി ഇപ്പോഴുള്ള സ്ഥലത്ത് തുറന്നു പ്രവര്‍ത്തിക്കും. വളരെ പരിമിതമായ രീതിയിലായിരിക്കും ഫാക്ടറി തുറന്നു പ്രവര്‍ത്തിക്കുകയെന്നും അറിയിച്ചിട്ടുണ്ട്. അതിനുള്ളില്‍ മറ്റൊരു വ്യവസായ പ്രദേശത്ത് ഫാക്ടറി ആരംഭിക്കാനുള്ള നടപടിയെടുക്കും.



