ചരിത്രനീക്കവുമായി തമിഴ്നാട് സർക്കാർ.. ഗവർണറുടെ ഒപ്പില്ലാതെ ബില്ലുകൾ നിയമമാക്കി…

സുപ്രീം കോടതി വിധിക്ക് പിന്നാലെ ചരിത്രനീക്കവുമായി തമിഴ്നാട് സർക്കാർ. ഗവർണറുടെ അനുമതിയില്ലാതെ ബില്ലുകൾ നിയമമാക്കി. ഇതാദ്യമായാണ് ഗവർണറുടേയോ രാഷ്ട്രപതിയുടേയോ ഒപ്പ് ഇല്ലാതെ ബില്ലുകൾ നിയമമാകുന്നത്.

പത്തുബില്ലുകൾ തടഞ്ഞുവെച്ച തമിഴ്‌നാട് ഗവർണർ ആർ.എൻ. രവിയുടെ നടപടി നിയമവിരുദ്ധമെന്ന് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചിരുന്നു. ഈ ബില്ലുകൾക്ക് ഗവർണറുടെ അനുമതി ലഭിച്ചതായി കണക്കാക്കുമെന്നും അതിന്മേൽ രാഷ്ട്രപതി സ്വീകരിച്ചേക്കാവുന്ന നടപടികൾക്ക് നിയമസാധുതയുണ്ടാവില്ലെന്നും സുപ്രീംകോടതി അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഗവർണർ ആർ.എൻ. രവി തടഞ്ഞുവെച്ച 10 ബില്ലുകളാണ് ഇപ്പോൾ നിയമമായിരിക്കുന്നത്. സുപ്രീം കോടതി വിധി വെബ് സൈറ്റിൽ അപ്ലോഡ് ചെയ്യുന്നത് വരെ തമിഴ്നാട് സർക്കാർ കാത്തിരുന്നു. ഇന്ന് പുലർച്ചെയോടെ വിധി അപ്ലോഡ് ചെയ്തു. തൊട്ടുപിന്നാലെ തന്നെ അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെ ബില്ലുകളെല്ലാം നിയമമായി എന്ന അറിയിപ്പാണ് ഉണ്ടായിരിക്കുന്നത്. ഗവർണറുടേയോ രാഷ്ട്രപതിയുടേയോ ഒപ്പില്ലാതെ ഇത്തരത്തിൽ ബില്ലുകൾ നിയമമാകുന്നത് ആദ്യമായിട്ടാണ്.

സർവകലാശാല ഭേദഗതി ബില്ല് ഉൾപ്പെടെ പുതിയ നിയമത്തിൽ ഉണ്ട്. ഇതോടെ തമിഴ്നാട്ടിലെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനം ഇനി മുഖ്യമന്ത്രിയായിരിക്കും വഹിക്കുക. ഇതുവരെ ഗവർണറായിരുന്നു ചാൻസലർ സ്ഥാനത്തുണ്ടായിരുന്നത്. ബില്ല് നിയമമായതോടെ തമിഴ്നാട്ടിലെ സർവകലാശാലകളുടെ വൈസ് ചാൻസലർമാരെ നിയമിക്കുന്ന നടപടികളിലേക്ക് അധികാരം ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് കടക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഇതിനായി രജിസ്ട്രാർമാരുടേയും ബന്ധപ്പെട്ടവരുടെ യോഗം വിളിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ബില്ലുകൾ ഒപ്പിടാതെ പിടിച്ചുവെച്ചതിനെതിരേ തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് സർക്കാരിന് അനുകൂലമായി സുപ്രീം കോടതി വിധി പുറപ്പെടുവിക്കുകയായിരുന്നു. ബില്ലുകൾ പിടിച്ചുവച്ച തമിഴ്നാട് ഗവർണറുടെ നടപടി നിയമവിരുദ്ധമാണെന്നും 10 ബില്ലുകൾ രാഷ്ട്രപതിക്ക് വിട്ട നടപടി റദ്ദാക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. നിയമസഭ വീണ്ടും പാസാക്കി അയക്കുന്ന ബില്ലുകൾ ആദ്യ ബില്ലിൽ നിന്ന് വ്യത്യസ്തമെങ്കിൽ മാത്രമേ രാഷ്ട്രപതിക്ക് വിടാൻ അവകാശമുള്ളൂവെന്നും കോടതി വിധിച്ചു. സംസ്ഥാന സർക്കാരിൻറെ ഉപദേശത്തിന് അനുസരിച്ചാകണം ഗവർണർ പ്രവർത്തിക്കേണ്ടത്. അനുഛേദം 200 അനുസരിച്ച് ഗവര്‍ണര്‍ക്ക്‌ വിവേചനാധികാരം എന്ന ഒന്നില്ല. അനുഛേദം 200 പ്രകാരം നടപടികളിൽ ഒന്ന് സ്വീകരിച്ചേ മതിയാകൂ എന്നും സുപ്രീം കോടതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തമിഴ്നാട് സർക്കാരിന്റെ നടപടി.

Related Articles

Back to top button