‘മനു വിഷ്ണുവിനെ വിളിച്ച് വരുത്തിയത് തല്ലാൻ, വിഷ്ണു തിരിച്ച് കുത്തി’…കൊലപാതകം നടന്നത്…
പാലക്കാട് വടക്കഞ്ചേരിയിൽ കടം കൊടുത്ത പണം തിരികെ കൊടുക്കാത്തതിന് സുഹൃത്തിനെ യുവാവ് കുത്തികൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വടക്കഞ്ചേരി ചോഴിയങ്കാട് സ്വദേശി മനുവിനെയാണ് സുഹൃത്തായ വിഷ്ണു കഴിഞ്ഞ വ്യാഴാഴ്ച രാത്രി കുത്തികൊന്നത്. കടം കൊടുത്ത 6000 രൂപ തിരികെ നൽകാഞ്ഞതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.
മനുവും വിഷ്ണുവും തമ്മില്‍ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുറച്ച് മാസങ്ങള്‍ക്ക് മുൻപ് വിഷ്ണു മനുവിന് ആറായിരം രൂപ നലകിയിരുന്നു. എന്നാല്‍ മനു പറഞ്ഞ തീയതി കഴിഞ്ഞിട്ടും കടം വാങ്ങിയ പണം തിരികെ നൽകിയില്ല. ഇതുസംബന്ധിച്ച് ഇരുവർക്കുമിടയിൽ വ്യാഴാഴ്ച തർക്കം ഉണ്ടായി. സുഹൃത്തുക്കൾ ചേർന്ന് ഇത് പരിഹരിച്ചെങ്കിലും രാത്രി വിഷ്ണു ഫോണിൽ വിളിച്ച് മനുവിനെ അസഭ്യം പറഞ്ഞു.
ഇതിന് പിന്നാലെ പണം തരാമെന്ന് പറഞ്ഞ് മനുവാണ് വിഷ്ണുവിനെ സംഭവ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയത്. സ്ഥലത്ത് എത്തിയ വിഷ്ണുവിനെ മനു മർദ്ദിച്ചു. ഇതിനിടെ വിഷ്ണു കൈയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് മനുവിനെ കുത്തുകയായിരുന്നു. കുത്തേറ്റ മനുവിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി ഒരുമണിയോടെ മരണം സംഭവിച്ചെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. പിന്നാലെ വിഷ്ണുവിനെ വടക്കഞ്ചേരി പൊലീസ് പിടികൂടി. പിടിയിലാകുന്ന സമയത്ത് പ്രതി മദ്യലഹരിയിൽ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നിരവധി തവണ ആവശ്യപ്പെട്ടിട്ടും പണം തിരികെ നൽകിയില്ലെന്നും, ഇതാണ് ആക്രമിക്കാൻ പ്രകോപനമായതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.