പാർട്ടി പുറത്താക്കി, പിന്നാലെ ചിത്രവും ഔട്ട്…. മലപ്പട്ടത്ത് വീണ്ടും സി.പി.എം – വിമത പോര് മുറുകുന്നു

കണ്ണൂര്‍: തളിപ്പറമ്പില്‍ സിപിഐഎമ്മിനെ അട്ടിമറിച്ച് വിജയം നേടിയ ടി കെ ഗോവിന്ദന്റെ ഭാര്യയുടെ ചിത്രം കണ്ണൂര്‍ മലപ്പട്ടം പഞ്ചായത്ത് ഓഫീസിലെ ചുമരില്‍ നിന്ന് നീക്കി. 2021-24 കാലയളവിലെ ഭരണസമിതിയുടെ വികസന പ്രവര്‍ത്തനങ്ങളുടെ ഡോക്യുമെന്റേഷനുകളാണ് മാറ്റിയത്.
2020-2025 കാലഘട്ടത്തില്‍ കെ പി രമണിയായിരുന്നു പഞ്ചായത്ത് പ്രസിഡന്റ്. ചുമരിലൊട്ടിച്ച നൂറോളം ചിത്രങ്ങളാണ് നീക്കിയത്. ടി കെ ഗോവിന്ദന്റെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്തെന്ന കാരണത്താല്‍ രമണിയെ സിപിഐഎമ്മില്‍ നിന്ന് പുറത്താക്കിയിരുന്നു. എന്നാൽ ചിത്രങ്ങൾ നീക്കം ചെയ്തിട്ടില്ലെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കുന്നത്. ഡിജിറ്റൽ ബോർഡ് സ്ഥാപിക്കാൻ വേണ്ടിയാണ് ചിത്രങ്ങൾ മാറ്റിയതെന്നും മുൻ ഭരണസമിതികളുടെ ചിത്രങ്ങൾ നിലനിർത്തിയിട്ടില്ലെന്നുമാണ് പഞ്ചായത്തിന്റെ വിശദീകരണം. തളിപ്പറമ്പിൽ എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയെ എൽഡിഎഫ് സ്ഥാനാർത്ഥിയാക്കിയതിൽ അതൃപ്തി വ്യക്തമാക്കിയാണ് ടി കെ ഗോവിന്ദൻ പാർട്ടി വിട്ടത്. താൻ സ്വതന്ത്രനായി മത്സരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
പാര്‍ട്ടിയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത പ്രവണതകളാണ് കാണുന്നതെന്നും അതിനെ ശക്തമായി എതിര്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്തെങ്കിലും ആരും മാറ്റം വരുത്താന്‍ തയ്യാറായില്ലെന്നും ടി കെ ഗോവിന്ദന് പറഞ്ഞിരുന്നു. ഒന്നുകില്‍ ഇതിനെല്ലാം വഴങ്ങി അവിടെ നില്‍ക്കണം, അല്ലെങ്കില്‍ പുറത്തുപോകണം എന്ന അവസ്ഥയായെന്നും ഈ അനീതിയെ ചെറുത്തില്ലെങ്കില്‍ തളിപ്പറമ്പിലെ പാര്‍ട്ടി ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ടി കെ ഗോവിന്ദന് പാര്‍ട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ചത്. അടുത്ത ദിവസം തന്നെ ടി കെ ഗോവിന്ദനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.



