കരഞ്ഞ് തളർന്നാണ് വന്നത്, കുടിക്കാൻ വെള്ളം ചോദിച്ചു..ഫോണ്‍ കളഞ്ഞു പോയി സഹായിക്കണമെന്നു പറഞ്ഞു..
മേഘാലയയിലെ ഹണിമൂണിനിടെ വ്യവസായിയായ രാജ രഘുവംശി കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി ധാബയുടെ ഉടമ സാഹിൽ യാദവ്. അറസ്റ്റിലാകുന്നതിന് മണിക്കൂറുകൾക്ക് മുൻപ്, പുലർച്ചെ 1 മണിക്ക് സോനം രഘുവംശി തന്നെ സഹായത്തിന് സമീപിച്ചു. കുടുംബവുമായി ബന്ധപ്പെടാൻ ഒരു ഫോണ്‍ യുവതി ആവശ്യപ്പെട്ടെന്നും സാഹിൽ യാദവ്.
എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോൾ ഫോൺ മോഷ്ടിക്കപ്പെട്ടുവെന്നും വളരെ അത്യാവശ്യമായി വീട്ടുകാരെ വിളിക്കണമെന്നും സോനം പറഞ്ഞു. സോനം തന്ന നമ്പറിൽ വിളിച്ച് കുടുംബത്തോട് സംസാരിച്ചിരുന്നുവെന്നും സാഹിൽ.
കരഞ്ഞ് തളർന്ന് സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു ആ സ്ത്രീ. വെള്ളം ചോദിച്ചപ്പോൾ കൊടുത്തുവെന്നും അവരുടെ സുരക്ഷ ഉറപ്പാക്കാനായി അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടണമെന്ന് പറയുകയും ചെയ്തുവെന്ന് സാഹിൽ കൂട്ടിച്ചേർത്തു. കുറച്ചു കഴിഞ്ഞപ്പോൾ എന്താണ് സംഭവിച്ചതെന്ന് വീണ്ടും ചോദിച്ചു. മെയ് മാസത്തിൽ വിവാഹിതയായി എന്ന് യുവതി പറഞ്ഞു. ഭർത്താവിനൊപ്പം ഹണിമൂണിനായി മേഘാലയയിലേക്ക് പോയിരുന്നു. അവരുടെ ആഭരണങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ച ഒരു കൂട്ടം പുരുഷന്മാരിൽ നിന്ന് അവരെ സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രാജ രഘുവംശി മരിച്ചുവെന്ന് സോനം തന്നോട് പറഞ്ഞു. എന്നാൽ എങ്ങനെ പിന്നീട് ഉത്തർപ്രദേശിലെത്തിയെന്ന് ഓർമയില്ലെന്ന് അവർ പറഞ്ഞതായി സാഹിൽ കൂട്ടിച്ചേർത്തു.
വീട്ടുകാരെ ഫോൺ വിളിച്ചതിന് തൊട്ടുപിന്നാലെ പ്രാദേശിക പൊലീസിനെ വിവരമറിയിച്ചു. പിന്നീട് ഇവർ ഗാസിപൂരിലെ നന്ദ്ഗഞ്ച് പൊലീസ് സ്റ്റേഷനിൽ പോകുകയായിരുന്നുവെന്നും സാഹിൽ. നിലവിൽ സോനത്തെ ഗാസിപൂരിലെ വൺ സ്റ്റോപ്പ് സെന്ററിൽ പാർപ്പിച്ചിരിക്കുകയാണ്. ഒന്നിലധികം സംസ്ഥാനങ്ങൾ ഉൾപ്പെട്ട് അന്വേഷണം ശക്തമാക്കിയതോടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് സോനം കീഴടങ്ങിയതെന്ന് മേഘാലയ പൊലീസ് പറയുന്നു. കൂടുതൽ ചോദ്യം ചെയ്യലിനും ജുഡീഷ്യൽ നടപടികൾക്കുമായി അവരെ സംസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരുമെന്ന് മേഘാലയ ഐജിപി ഡാൽട്ടൺ പി. മാരക് പറഞ്ഞു.



