കേരളത്തിൽ റേഷൻ മണ്ണെണ്ണ ക്ഷാമം തുടരും

കേരളത്തിൽ റേഷൻ മണ്ണെണ്ണ ക്ഷാമം തുടരും. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള ക്വാർട്ടറിലും കാർഡ് ഉടമകൾക്ക് അർഹതപ്പെട്ട മുഴുവൻ വിഹിതവും ലഭിക്കില്ല. കേന്ദ്ര സർക്കാർ വിഹിതം വർധിപ്പിക്കാത്തതാണ് പ്രധാന കാരണം. ഈ ക്വാർട്ടറിലും കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം 4068 കിലോലീറ്ററായി (40.68 ലക്ഷം ലീറ്റർ) തന്നെ നിലനിർത്താനാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ തീരുമാനം. ഇതുസംബന്ധിച്ച കത്ത് സംസ്ഥാന സർക്കാരിന് ലഭിച്ചു. മണ്ണെണ്ണയുടെ ചില്ലറ വിൽപനവിലയിലും മാറ്റമില്ല. ലീറ്ററിന് 71 രൂപയാണ് നിലവിലെ വില.
കഴിഞ്ഞ സാമ്പത്തിക വർഷം ഓരോ മൂന്ന് മാസത്തേക്കും കേരളത്തിന് 5676 കിലോലീറ്റർ (56.76 ലക്ഷം ലീറ്റർ) മണ്ണെണ്ണ ലഭിച്ചിരുന്നു. എന്നാൽ ഈ സാമ്പത്തിക വർഷം ഏപ്രിൽ മുതൽ വിഹിതം 4068 കിലോലീറ്ററായി കുറച്ചിരുന്നു. നിലവിലെ വിഹിതമനുസരിച്ച് 5.94 ലക്ഷം വരുന്ന മഞ്ഞ കാർഡ് ഉടമകൾക്ക് ഒരു ക്വാർട്ടറിൽ ഒരു ലീറ്റർ മണ്ണെണ്ണയാണ് ലഭിക്കുന്നത്. 89 ലക്ഷത്തിലേറെ വരുന്ന പിങ്ക്, നീല, വെള്ള കാർഡ് ഉടമകൾക്ക് അര ലീറ്റർ വീതവും അനുവദിച്ചിട്ടുണ്ട്. വൈദ്യുതി കണക്ഷനില്ലാത്ത വീടുകളിലെ കാർഡ് ഉടമകൾക്ക് ആറ് ലീറ്ററാണ് വിഹിതം.
എന്നാൽ അര ലീറ്റർ ലഭിക്കേണ്ട മുഴുവൻ കാർഡ് ഉടമകൾക്കും ആവശ്യമായ അളവിൽ മണ്ണെണ്ണ നൽകാൻ നിലവിലെ കേന്ദ്ര വിഹിതം മതിയാകില്ലെന്നാണ് വിലയിരുത്തൽ. അതിനിടെ മീൻപിടിത്തത്തിനുള്ള യന്ത്രങ്ങൾ ഘടിപ്പിച്ച വള്ളങ്ങൾക്കും നിലവിലെ റേഷൻ വിഹിതത്തിൽനിന്ന് മണ്ണെണ്ണ നൽകാൻ സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്ര പെട്രോളിയം മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്.
മത്സ്യബന്ധന വള്ളങ്ങൾക്ക് മത്സ്യഫെഡ് വഴി നേരത്തെ തന്നെ വെള്ള മണ്ണെണ്ണ വിതരണം ചെയ്യുന്നുണ്ട്. ഇതിന് പുറമേ റേഷൻ വിഹിതത്തിൽനിന്നുള്ള നീല മണ്ണെണ്ണ കൂടി നൽകേണ്ടി വരുന്നതോടെ പൊതുവിതരണ സംവിധാനത്തിലെ മണ്ണെണ്ണ ലഭ്യത കൂടുതൽ സമ്മർദത്തിലാകുമെന്നാണ് വിലയിരുത്തൽ. ഇതോടെ സംസ്ഥാനത്തെ ഏകദേശം 95 ലക്ഷം റേഷൻ കാർഡ് ഉടമകൾക്കും അർഹമായ അളവിൽ മണ്ണെണ്ണ ലഭ്യമാക്കുന്നത് വെല്ലുവിളിയാകും.



