എറണാകുളത്ത് പെൺകുട്ടികളെ ആക്രമിച്ച സംഭവം….. കൊച്ചിയിൽ മൂന്ന് പേർ അറസ്റ്റിൽ

കൊച്ചി: എറണാകുളം കലൂരിൽ പുലർച്ചെ നടന്നുപോകുകയായിരുന്ന യുവതികൾക്ക് നേരെ യുവാക്കളുടെ ക്രൂരമർദ്ദനം. സംഭവവുമായി ബന്ധപ്പെട്ട് അക്രമിസംഘത്തിലെ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പാർട്ട് ടൈം ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന പെൺകുട്ടികൾക്ക് നേരെയാണ് അതിക്രമമുണ്ടായത്. അതേസമയം, ആശുപത്രിയിൽ മൊഴിയെടുക്കാൻ എത്തിയ പോലീസ് ഉദ്യോഗസ്ഥരിൽ ഒരാൾ തങ്ങളോട് മോശമായി പെരുമാറിയെന്നും പെൺകുട്ടികൾ പരാതിപ്പെട്ടു. കലൂർ ചക്കാലപ്പാടം റോഡിൽ ഇന്ന് പുലർച്ചെ 4.30 ഓടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. രണ്ട് പെൺകുട്ടികളും ഒപ്പമുണ്ടായിരുന്ന ഒൻപത് യുവാക്കളും അടങ്ങുന്ന 11 പേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയത്.
ജോലി കഴിഞ്ഞ് നടന്നുപോവുകയായിരുന്ന രണ്ട് പെൺകുട്ടികളെ സംഘം വഴിയിൽ തടഞ്ഞുനിർത്തുകയും ഇതിൽ ഒരു പെൺകുട്ടിയെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. പെൺകുട്ടിയെ നിലത്തിട്ട് ചവിട്ടുകയും കൈകൾ പിടിച്ചു തിരിക്കുകയും ചെയ്തു. അക്രമത്തിൽ യുവതിയുടെ നെഞ്ചിലും കഴുത്തിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആക്രമണം നടത്തിയ സംഘത്തിലെ മൂന്ന് പേർ നിലവിൽ പോലീസിന്റെ പിടിയിലായിട്ടുണ്ട്. സംഭവത്തിലെ മുഖ്യപ്രതി പാലക്കാട് സ്വദേശിയാണെന്ന് അന്വേഷണസംഘം തിരിച്ചറിഞ്ഞു. ഇയാൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. അക്രമത്തിനിരയായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടികളുടെ മൊഴിയെടുക്കാൻ എത്തിയ പോലീസ് ഉദ്യോഗസ്ഥന്റെ പെരുമാറ്റം തങ്ങളെ മാനസികമായി ബുദ്ധിമുട്ടിച്ചെന്ന് പെൺകുട്ടിയുടെ സുഹൃത്ത് വെളിപ്പെടുത്തി. സംഭവത്തിൽ ഉൾപ്പെട്ട ബാക്കി പ്രതികൾക്കായി പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഒപ്പം, പരാതിക്കാരിയോട് മോശമായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥനെതിരെയും നടപടിയുണ്ടാകുമെന്നാണ് സൂചന.



