ഗൂഗിള്‍ പേ ഇല്ലെന്ന് പറഞ്ഞതിൽ പ്രകോപനം’; കണ്ണൂരില്‍ സ്വകാര്യ ബസ് കണ്ടക്ടറുടെ മൂക്കിന് ഇടിച്ച് പരിക്കേൽപ്പിച്ച് യാത്രക്കാരന്‍

കണ്ണൂരിൽ ബസ് കണ്ടക്ടറെ മർദിച്ച് യാത്രക്കാരൻ. ഗൂഗിൾ പേ സൗകര്യമില്ലെന്ന് പറഞ്ഞതിനെ തുടർന്നാണ് യാത്രക്കാരൻ കണ്ടക്ടറെ മർദിച്ചത്. പാനൂർ റൂട്ടിൽ സർവീസ് നടത്തുന്ന സൺസ്റ്റാർ ബസിലെ കണ്ടക്ടറും തൃക്കണാപുരം സ്വദേശിയുമായ രാഘവനാണ് ആക്രമണത്തിൽ പരിക്കേറ്റത്. ബസിൽ യാത്ര ചെയ്യുന്നതിനിടെ പണം നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത് എന്ന് പൊലീസ് പറഞ്ഞു.
പാനൂര്‍ പൂക്കോട് വെച്ചാണ് സംഭവം. കണ്ടക്ടറുടെ മൂക്കിനിടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. യാത്രക്കാനായിരുന്ന പാനൂര്‍ സ്വദേശിയായ രമേശ് ടിക്കറ്റ് എടുക്കാൻ ഗൂഗിള്‍ പേ നമ്പര്‍ ആവശ്യപ്പെടുകയായിരുന്നു.
നിലവില്‍ ഗൂഗിള്‍ പേ ലഭ്യമല്ലെന്ന് അറിയിച്ചതോടെ പ്രകോപിതനായ രമേശ് കണ്ടക്ടറെ മൂക്കിന് ഇടിക്കുകയായിരുന്നു. പരിക്കേറ്റതിന് പിന്നാലെ രാഘവന്‍ തലശ്ശേരിയിലെ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ കൂത്തുപറമ്പ് പൊലീസ് രമേശിനെ അറസ്റ്റ് ചെയ്തു. ഇയാള്‍ ബസ് ഡ്രൈവറെയും ബസിലെ മറ്റു യാത്രക്കാരെയും കൈയേറ്റം ചെയ്തതായി പരാതിയുണ്ട്



