ഫയർഫോഴ്സിലെ ഉദ്യോഗസ്ഥരുടെ യാത്രയയപ്പ് ചടങ്ങിനിടെയിലും പുതുജീവനേകി സെബാസ്റ്റ്യന്‍ ജോസഫിന്റെ പടിയിറക്കം…

ഫയര്‍ഫോഴ്‌സ് ജീവനക്കാരുടെ ജീവിതം ഏത് സമയവും തിരക്ക് പിടിച്ചതായിരിക്കും. ഒരു ഫോണ്‍കോളിനപ്പുറം ജീവനില്‍ പ്രതീക്ഷ വെച്ച് ഒരാള്‍ കാത്തിരിപ്പുണ്ടെന്ന ജാഗ്രതയിലായിരിക്കും എപ്പോഴും. അത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസം മാനന്തവാടി ഫയര്‍ഫോഴ്‌സ് ഓഫീസില്‍ ഉണ്ടായത്. സ്റ്റേഷന്‍ ഓഫീസര്‍മാരായ സെബാസ്റ്റ്യന്‍ ജോസഫ്, ഐ ജോസഫ്, ഹോം ഗാര്‍ഡ് ഇഎ ചന്തു എന്നിവരുടെ യാത്രയയപ്പ് ചടങ്ങ് നടക്കുന്നതിനിടെയാണ് സ്റ്റേഷനിലെ ഫോണില്‍ വിളിയെത്തിയത്.

കേരള ഗ്രാമിണ്‍ ബാങ്ക് റിട്ട. മാനേജര്‍ കുടക്കച്ചിറ അലക്‌സ് ഫിലിപ്പിന്റെ കിണറ്റില്‍ ആട് വീണുവെന്ന വിവരമായിരുന്നു എത്തിയത്. അപകടസ്ഥലത്തേക്ക് പോകേണ്ടവരുടെ യാത്രയയപ്പ് ആണ് നടക്കുന്നത്. എന്നാല്‍ ഒട്ടും അമാന്തിക്കാതെ ഒരുക്കി വെച്ചിരുന്ന ഭക്ഷണം പിന്നീട് കഴിക്കാമെന്ന ധാരണയില്‍ ഉടനെ സെബാസ്റ്റ്യന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലത്തെത്തി. സഹപ്രവര്‍ത്തകരുടെ സഹായത്തോടെ സെബാസ്റ്റിയന്‍ ജോസഫ് തന്നെയാണ് കിണറ്റിലിറങ്ങി ആടിനെ പുറത്തെടുത്തത്.

വിരമിക്കല്‍ ചടങ്ങിനിടയില്‍ നിന്നാണ് ജോസഫും സംഘവും എത്തിയതെന്ന് അറിഞ്ഞതോടെ നന്ദിസൂചകമായി പൂക്കള്‍ നല്‍കിയാണ് ഫയര്‍ഫോഴ്‌സ് സംഘത്തെ വീട്ടുകാര്‍ യാത്രയാക്കിയത്. സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ വി.പി വിനോദ്, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ ടിഎസ് അനീഷ്, കെ. അജില്‍, പി.ഡി. അനുറാം, എം.വി ദീപ്ത് ലാല്‍, വി.ഡി. അമൃതേശ്, ടി. ആനന്ദ് എന്നിവരും രക്ഷാസംഘത്തിലുണ്ടായിരുന്നു.

Related Articles

Back to top button