കരാർ ജോലിക്കിടെ ലഹരി വിൽപ്പന… ആലുവയിൽ 31കാരൻ…

ആലുവ: എംഡിഎംഎ വിൽപ്പന നടത്തി വന്ന യുവാവ് അറസ്റ്റിൽ. ആലങ്ങാട് തിരുവാലൂർ കോഞ്ഞാടി വീട്ടിൽ വിശാഖ് (31) ആണ് ആലുവ വെസ്റ്റ് പൊലീസ് പിടിയിലായത്. റൂറൽ ജില്ലാ ഡാൻസാഫ് ടീമും ആലുവ വെസ്റ്റ് പൊലീസും ചേർന്ന് വിശാഖിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 94,000 രൂപയും 0.6 ഗ്രാം എംഡിഎംഎയും പിടികൂടി. വിവിധ കമ്പനികളിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തുവരികയായിരുന്നു പ്രതി.
കുറച്ചുനാളായി വിശാഖ് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ലഹരിമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയും തുടർന്നുള്ള അറസ്റ്റും. ആലുവ ഡിവൈഎസ്പി ബൈജു പൗലോസിന്റെ മേൽനോട്ടത്തിൽ ആലുവ വെസ്റ്റ് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഹരികൃഷ്ണൻ, എസ്.ഐ രാജേഷ് കുമാർ, എ.എസ്.ഐമാരായ സിജോ, പ്രസാദ്, പ്രീത, സീനിയർ സി.പി.ഒ ഷാരോ, സി.പി.ഒമാരായ സുജിത്ത് ടി.എം, അബ്ദുൽ ഖാദർ, ജിതേഷ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



