കടുത്ത നിലപാടുമായി സിപിഐ….പ്രതിപക്ഷ ഉപനേതാവ് സ്ഥാനം കിട്ടിയില്ലെങ്കില്‍….

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ കടുത്ത നിലപാടുമായി സിപിഐ. തങ്ങളുടെ ആവശ്യത്തിൽ തീരുമാനമുണ്ടാക്കാതെ പാർലമെൻററി പാർട്ടിയോഗം വിളിക്കരുതെന്ന് സിപിഐ ആവശ്യപ്പെട്ടു.പദവി കിട്ടിയില്ലെങ്കിൽ വിഷമകരമായ തീരുമാനം എടുക്കേണ്ടി വരുമെന്ന് സിപിഐ നേതൃത്വം സൂചന നൽകുമ്പോഴും വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് സിപിഎം.
സിപിഎമ്മിന് 26, സിപിഐ ക്ക് 8 ആർജെഡി ഒന്ന്.ആകെ 35 എംഎൽഎമാർ. സമീപകാലത്തെ ഏറ്റവും ശുഷ്കമായ പ്രതിപക്ഷ നിര. സിപിഐ ക്ക് എൽഡിഎഫിനകത്ത് മാന്യമായൊരു പദവി കിട്ടണം.കെ രാജനെ പ്രതിപക്ഷ ഉപനേതാവാക്കണം. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആദ്യയോഗം മുതലുള്ള ആവശ്യമാണ്.പക്ഷേ സിപിഎം ഇത് വരെ കേട്ട ഭാവം നടിച്ചിട്ടില്ല. മാത്രമല്ല ഇത്തരമാവശ്യങ്ങളൊന്നും പരിഗണിക്കേണ്ടെന്ന നിലപാടിലുമാണ് സിപിഎം. എൽഡിഎഫിനകത്ത് ആവശ്യപ്പെടേണ്ട കാര്യം ബിനോയ് വിശ്വം പരസ്യമായി പറഞ്ഞതിനെ കൺവീനർ തന്നെ നേരത്തേ തള്ളിപ്പറഞ്ഞിരുന്നു. പിന്നീട് സിപിഎം യോഗങ്ങളിലൊന്നും ഇത് ചർച്ചയായതുമില്ല. ഇതിനിടയിലാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കാതെ പാർലമെൻററി പാർട്ടി യോഗം വിളിക്കരുതെന്ന് സിപിഐ ആവശ്യപ്പെട്ടത്



