നീറ്റ് ചോദ്യപേപ്പർ ചോർച്ച; മുഖ്യ സൂത്രധാരൻ പിടിയിൽ

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലെ മുഖ്യ സൂത്രധാരൻ മനീഷ് യാദവ് നാസിക്ക് പോലീസിന്റെ പിടിയിൽ. രാജസ്ഥാൻ പൊലീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ മനീഷിനൊപ്പം ഒൻപത് പേരും അറസ്റ്റിലായി. വമ്പൻ തട്ടിപ്പാണ് നടന്നതെന്നാണ് നാസിക്ക് പൊലീസിൻ്റെ കണ്ടെത്തൽ. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തുന്നതിനായി കേസ് സിബിഐക്ക് കൈമാറിയിട്ടുണ്ട്.
അന്വേഷണ ഏജൻസികൾക്ക് പുറമെ എൻടിഎ നടത്തിയ ആഭ്യന്തര അന്വേഷണവും കണക്കിലെടുത്താണ് എൻടിഎ പരീക്ഷ റദ്ദാക്കിയത്. വീണ്ടും പരീക്ഷ നടത്താൻ വിജ്ഞാപനം പുറത്തുവിടുമെന്നും പരീക്ഷയുടെ പുതുക്കിയ തിയതി ഉടനെ അറിയിക്കുമെന്നും എൻടിഎ അറിയിച്ചു. വീണ്ടും പരീക്ഷ എഴുതുന്നവർക്ക് പുതിയ രജിസ്ട്രേഷൻ വേണ്ടെന്നും ഫീസ് അടക്കേണ്ടെന്നും എൻടിഎ അറിയിച്ചു. ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച കൂടുതൽ അന്വേഷണം സിബിഐക്ക് കൈമാറാനുള്ള നിർദേശവും എൻടിഎ നൽകിയിട്ടുണ്ട്. ഏകദേശം 24 ലക്ഷത്തോളം വിദ്യാർഥികളാണ് മെയ് മൂന്നിന് നീറ്റ് പരീക്ഷ എഴുതിയത്.
പരീക്ഷ കഴിഞ്ഞ് നാല് ദിവസങ്ങൾക്ക് ശേഷമാണ് ക്രമക്കേടുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. 2026-ലെ നീറ്റ് പരീക്ഷയിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നെന്ന ആരോപണത്തിൽ രാജസ്ഥാൻ പോലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് അന്വേഷണം ആരംഭിച്ചിരുന്നു. പരീക്ഷയ്ക്ക് മുൻപ് പ്രചരിച്ച ഒരു ചോദ്യപേപ്പറിൽ നിന്നുള്ള 120 ചോദ്യങ്ങൾ യഥാർത്ഥ ചോദ്യപേപ്പറിലും വന്നതായാണ് കണ്ടെത്തിയത്.




