ട്രാഫിക് നിയമലംഘനത്തിന് പിഴ കിട്ടിയവരാണോ…എംവിഡി ഓഫർ…

കൊച്ചി: ട്രാഫിക് നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ പകുതി തുകയ്ക്ക് തീർപ്പാക്കാനുള്ള അവസരം ഒരുക്കി മോട്ടോർ വാഹന വകുപ്പിന്റെ അമ്നസ്റ്റി സ്കീം 2026. പദ്ധതി പ്രകാരം പിഴ തുകയുടെ 50 ശതമാനം മാത്രം അടച്ച് കേസുകൾ അവസാനിപ്പിക്കാം. ഹെൽമെറ്റില്ലാതെ വാഹനം ഓടിച്ചതിന് 500 രൂപ പിഴ ലഭിച്ചവർക്ക് ഇനി 250 രൂപ അടച്ചാൽ മതിയാകും. മറ്റ് പ്രധാന നിയമലംഘനങ്ങൾക്കും ഇതേ ഇളവ് ബാധകമാണ്. പിഴ തുക അടയ്ക്കാതെ നീണ്ടുനിൽക്കുന്ന കേസുകളും സാങ്കേതിക പ്രശ്നങ്ങളാൽ കുടുങ്ങിയ ചലാനുകളും പരിഹരിക്കാൻ ഈ പദ്ധതി സഹായകരമാകുമെന്ന് അധികൃതർ അറിയിച്ചു.
ഏപ്രിൽ 27 മുതൽ 30 വരെ കളക്ടറേറ്റ് സമുച്ചയത്തിലെ എൻഫോഴ്സ്മെന്റ് ആർടിഒ ഓഫീസിൽ അദാലത്ത് നടത്തും. രാവിലെ 10.30 മുതൽ വൈകുന്നേരം 5 മണി വരെ പൊതുജനങ്ങൾക്ക് നേരിട്ട് എത്തി പരാതികൾ പരിഹരിക്കാനും പിഴ അടയ്ക്കാനും സൗകര്യമുണ്ടാകും. ഓൺലൈൻ വഴിയും ഈ ഇളവ് ലഭ്യമാകും: https://services.mvd.kerala.gov.in. പിഴത്തുകയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങൾ പരിഹരിക്കാനും തടസ്സങ്ങൾ ഒഴിവാക്കാനും അദാലത്ത് പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ നിർദേശിക്കുന്നു. ഏപ്രിൽ 30 കഴിഞ്ഞാൽ പിഴ മുഴുവൻ അടയ്ക്കേണ്ടി വരും.
2024 ഡിസംബർ 31 വരെ പൊലീസോ മോട്ടോർ വാഹന വകുപ്പോ ചുമത്തിയ പിഴകൾക്ക് മാത്രമാണ് ഇളവ് ബാധകം
വിർച്വൽ കോടതിയിലേക്ക് കൈമാറിയ ശേഷം സമയ പരിധിക്കുള്ളിൽ അടയ്ക്കാത്ത ചലാനുകൾ 50% ഇളവിൽ തീർപ്പാക്കാം
കോടതി നേരിട്ട് പരിഗണിക്കുന്ന കേസുകൾക്ക് ഇളവ് ബാധകമല്ല
പോർട്ടൽ സാങ്കേതിക പ്രശ്നങ്ങൾ മൂലം പിഴ അടയ്ക്കാൻ കഴിയാത്തവർക്കും അദാലത്ത് ആശ്വാസമാകും.



