നരബലി കേസിൽ ഒരോ നിമിഷവും പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ….
പത്തനംതിട്ട: കേരളത്തെ ഞെട്ടിച്ച ഇലന്തൂരിലെ നരബലി കേസിൽ ഒരോ നിമിഷവും കൂടുതൽ കൂടുതൽ വിവരങ്ങളാണ് പുറത്തുവരുന്നത്. കേരളം അത്രയൊന്നും കേട്ടിട്ടില്ലാത്ത നരബലി കേസിന്‍റെ ചുരുളഴിയുമ്പോൾ പ്രതികളുടെ കൊടും ക്രൂരത കൂടിയാണ് വെളിച്ചത്ത് വരുന്നത്. ജീവിക്കാൻ കഷ്ടപ്പെടുന്ന സ്ത്രീകളെ നോട്ടമിട്ട് വാഗ്ദാനം നൽകിയാണ് ഇവർ നരബലിക്ക് ഇരകളാക്കിയത്. ലോട്ടറി വിറ്റു നടന്ന റോസ്‍ലിക്ക് പത്ത് ലക്ഷം പ്രതിഫലം വാഗ്ദാനം ചെയ്ത് നീലച്ചിത്രത്തിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞാണ് ഇവർ കൂടെക്കൂട്ടിയത്. പെരുമ്പാവൂരുകാരനായ ഷാഫിയാണ് ഇവരെ തിരുവല്ലയിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. ഷാഫിയുടെ വാഗ്ദാനമായ 10 ലക്ഷത്തിൽ വീണ റോസ്‌ലിയായിരുന്നു ഇവരുടെ ആദ്യത്തെ ഇര. ലോട്ടറി വിൽപ്പനക്കാരിയായ റോസ്‌ലി മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ടാണ് ഇവരുടെ കൂടെ കൂടിയത്. എന്നാൽ തിരുവല്ലയിലെ ഇവരുടെ സങ്കേതത്തിൽ കൊടും പീഢനമാണ് റോസ്‌ലിക്ക് നേരിടേണ്ടിവന്നത്. സിനിമാ ചിത്രീകരണത്തിനെന്ന വ്യാജേന കട്ടിലിൽ കിടത്തിയ ശേഷമായിരുന്നു ആക്രമണം. ഭഗവത് സിംഗാണ് റോസ്‌ലിയുടെ തലക്ക് ചുറ്റിക കൊണ്ട് അടിച്ച് ബോധം കെടുത്തിയത്.പിന്നീടാണ് ലൈല കത്തികൊണ്ട് ഇവരെ പീഡിപ്പിക്കുകയായിരുന്നു. ആദ്യം റോസ്‌ലിയുടെ കഴുത്തിൽ ലൈല കത്തി കുത്തിയിറക്കുകായിരുന്നു. ശരീരത്തിന്‍റെ പല ഭാഗത്തും കത്തികൊണ്ട് മുറിവേൽപ്പിച്ചു. സ്വകാര്യ ഭാഗത്ത് കത്തി കുത്തിയിറക്കി മുറിവുണ്ടാക്കുകയും ചെയ്തു. ഈ രക്തം വീട് മുഴുവൻ തളിച്ചായിരുന്നു പ്രതികൾ പൂജ നടത്തിയത്. രാത്രി മുഴുവൻ റോസ്‍ലിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം വീടിന് മുന്നിൽ തന്നെ കുഴിച്ചിടുകയായിരുന്നു ചെയ്തത്. പൂജകളെല്ലാം കഴിഞ്ഞ് മൃതദേഹം അടക്കിയെങ്കിലും ശാപത്തിന്‍റെ സ്വാധീനം കൊണ്ട് പൂജ പരാജയപ്പെട്ടെന്നും വീണ്ടുമൊരു നരബലി നടത്തിയാലേ ഐശ്വര്യം ലഭിക്കു എന്നു കരുതിയാണ് പ്രതികൾ രണ്ടാമത്തെ ഇരയെ തേടിയത്. അങ്ങനെയാണ് പ്രതികൾ പത്മയെ കണ്ടെത്തുന്നതും നരബലിക്ക് ഇരയാക്കുന്നതും. റോസ്‍ലി നേരിട്ടതിന് സമാനമായ പീഡനം തന്നെയാണ് പത്മയും നേരിട്ടത്.