ഹൈക്കോടതി ഇടപെടൽ: കൊച്ചി മെട്രോ തൂണുകൾക്ക് സമീപത്തെ..

കൊച്ചി മെട്രോ തൂണുകൾക്ക് സമീപം റോഡ് ഇടിഞ്ഞുതാഴുന്നതു മൂലമുണ്ടാകുന്ന അപകടക്കെണികൾ പരിഹരിക്കാൻ സംസ്ഥാന സർക്കാർ 10 കോടി രൂപ അനുവദിച്ചു. കൊച്ചി കോർപ്പറേഷന് കീഴിലുള്ള വൈറ്റില മെട്രോ സ്റ്റേഷൻ മുതൽ മനോരമ ജംഗ്ഷൻ വരെയുള്ള 3.10 കിലോമീറ്റർ വരുന്ന സഹോദരൻ അയ്യപ്പൻ റോഡിലെ അപകടാവസ്ഥ പരിഹരിക്കുന്നതിനാണ് തുക അനുവദിച്ചത്. ബുധനാഴ്ച സമർപ്പിച്ച സത്യവാങ്മൂലത്തിലൂടെയാണ് സർക്കാർ ഇക്കാര്യം ഹൈക്കോടതിയെ ഔദ്യോഗികമായി അറിയിച്ചത്. മെട്രോ തൂണുകളുടെ അടിത്തറയായ പൈൽ ക്യാപ്പുകൾക്ക് സമീപം റോഡ് നിരന്തരമായി താഴ്ന്നുപോകുന്നതും ഇതുമൂലം ഇരുചക്രവാഹന യാത്രക്കാരടക്കം അപകടത്തിൽപ്പെട്ട് ജീവൻ നഷ്ടപ്പെടുന്നതും ചൂണ്ടിക്കാട്ടി സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയാണ് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് ശ്യാം കുമാർ വി.എം. എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.




