‘മൊബൈൽ ഫോൺ വരെ എറിഞ്ഞുപൊട്ടിച്ചു’; ബാറിൽ നിന്ന് മദ്യപിച്ചിറങ്ങിയ യുവാവിനെ ഒരു കാരണവുമില്ലാതെ..സംഭവം ആലപ്പുഴയിൽ..

ആലപ്പുഴ: ആലപ്പുഴയിലെ പുന്നപ്രയിൽ യുവാവിനെ പൊലീസ് മർദിച്ചെന്ന് പരാതി. ബാറിൽ നിന്ന് മദ്യപിച്ചിറങ്ങിയ യുവാവിനെയാണ് പൊലീസ് മർദിച്ചത്. കളർകോട് സ്വദേശി അർജുനാണ് മർദ്ദനത്തിന് ഇരയായത്. പുന്നപ്ര പൊലീസിനെതിരെയാണ് ആരോപണം. ബാറിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ പൊലീസ് ഒരു കാരണവും ഇല്ലാതെ തടഞ്ഞ് മർദിച്ചെന്ന് യുവാവ് പറഞ്ഞു.
മർദനത്തിൽ വലതുകൈക്ക് പൊട്ടലുണ്ടായി. മർദന ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച തന്റെ മൊബൈൽ ഫോൺ ഉദ്യോഗസ്ഥർ എറിഞ്ഞുപൊട്ടിച്ചതായും പരാതിക്കാരൻ ആരോപിക്കുന്നു. എന്നാൽ ആരോപണം പുന്നപ്ര പൊലീസ് നിഷേധിച്ചു. ബാറിന് സമീപം മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയ സംഘത്തെ ബലം പ്രയോഗിച്ച് അവിടെനിന്ന് മാറ്റുക മാത്രമാണ് ചെയ്തതെന്നും മർദിച്ചിട്ടില്ലെന്നുമാണ് പൊലീസിന്റെ വാദം. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് യുവാവിനെതിരെ കേസ് എടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
സംഭവത്തിൽ യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന് അന്വേഷണം തുടരുകയാണ്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും പൊലീസ് പരിശോധിക്കേണ്ടതുണ്ട്.




