പല്ലുതേക്കാൻ ഇനി ചിലവേറും..

പശ്ചിമേഷ്യയെ ഒന്നടങ്കം പിടിച്ചുകുലുക്കിയ യുദ്ധത്തിൻറെ അലയൊലികൾ ലോകത്തെയാകമാനം തൊട്ടുതലോടിയിട്ട് അധികകാലമൊന്നും ആയിട്ടില്ല. അടുക്കളകളിലെ പച്ചക്കറികൾ മുതൽ വാഹനങ്ങളിലെ ഇന്ധനങ്ങളെ വരെ ബാധിച്ചിരിക്കുന്നു യുദ്ധം. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കാരണം പൊറുതിമുട്ടിയിരിക്കുകയാണ് നമ്മുടെ രാജ്യത്തെ ജനങ്ങളും. ഇപ്പോഴിതാ, വിലക്കയറ്റത്തിൻറെ ഞെരുക്കത്തിനിടയിൽ സാധാരണക്കാരന് വീണ്ടും ഇരുട്ടടിയായിക്കൊണ്ട് ഉൽപ്പന്നങ്ങളുടെ വില വർധിപ്പിക്കാനൊരുങ്ങുകയാണ് കോൾഗേറ്റ്-പാമോലീവ് ഇന്ത്യ.
പശ്ചിമേഷ്യൻ യുദ്ധം കാരണം വിവിധ മേഖലകളിലുണ്ടായ പണപ്പെരുപ്പം ലാഭവിഹിതത്തെ ബാധിക്കാതിരിക്കാൻ വരുന്ന മാസങ്ങളിൽ ഉൽപ്പന്നങ്ങളുടെ വില വീണ്ടും കൂട്ടിയേക്കുമെന്ന സൂചനയാണ് കമ്പനി നൽകിയിരിക്കുന്നത്. പണപ്പെരുപ്പം വലിയ രീതിയിൽ പ്രശ്നമാകുന്നുണ്ടെന്നും ഇത് മറികടക്കാനാണ് നീക്കമെന്നും എഫ്എംസിജി കമ്പനിയായ കോൾഗേറ്റ് വ്യക്തമാക്കി. അതേസമയം, ജിഎസ്ടി കുറച്ചതിൻറെ ആനുകൂല്യം ഉപഭോക്താക്കളിൽ എത്തിക്കുന്നതിനായി കഴിഞ്ഞ വർഷം ചെറിയ പാക്കറ്റുകളിൽ ഉൽപ്പന്നത്തിൻറെ അളവ് കൂട്ടി നൽകിയിരുന്നു. ഇത് വഴി ഏറ്റവും പാവപ്പെട്ട ഉപഭോക്താക്കളെ വിലക്കയറ്റത്തിൽ നിന്ന് സംരക്ഷിക്കാനായിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.




