ആലപ്പുഴ കരുവാറ്റയിലെ ​ഗൃഹനാഥനെ കൊലപ്പെടുത്തിയ സംഭവത്തിൽ വഴിത്തിരിവ്..

ആലപ്പുഴ: കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം. പെൺകുട്ടിയുടെ പ്രേരണയിലാണ് കുട്ടിയുടെ കാമുകനും സുഹൃത്തുക്കളും വീട്ടിലെത്തി കൃത്യം നടത്തിയതെന്നും മോഷണമായിരുന്നു പ്രധാന ലക്ഷ്യമെന്നും ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മോഷണത്തിനൊപ്പം പ്രതികാരവും ലക്ഷ്യമിട്ടാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പ്രതികളുടെ മൊഴികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​65-കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ബന്ധുവായ 13 വയസ്സുകാരിയുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ടായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്തറിഞ്ഞത്. 13-കാരിയുടെ പ്രേരണയിലാണ് കുട്ടിയുടെ കാമുകനും സുഹൃത്തുക്കളും കരുവാറ്റയിലെത്തിയത്. ഇവരും കൗമാരക്കാരാണ്. മോഷണമായിരുന്നു പ്രധാനലക്ഷ്യം. ഇതിനൊപ്പം പ്രതികാരം തീർക്കാൻ കൂടിയായിരുന്നു കൊലപാതകം. കൊല്ലപ്പെട്ടയാൾ തന്നെ ബാഡ് ടച്ച് ചെയ്തെന്ന് പെൺകുട്ടി നേരത്തേ കാമുകനോട് പറഞ്ഞിരുന്നു. ഇതിന് പ്രതികാരമായി 65-കാരനെ കൊല്ലണമെന്നും പെൺകുട്ടി കാമുകനോട് പറഞ്ഞു. എന്നാൽ, ബാഡ് ടച്ച് ചെയ്ത സംഭവം സ്ഥിരീകരിച്ചിട്ടില്ലെന്നും പെൺകുട്ടിയുടെ മൊഴികളെല്ലാം വിശദമായി പരിശോധിച്ചുവരികയാണെന്നും ജില്ലാ പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി.

കരുവാറ്റയിൽ വാടകയ്ക്ക് താമസിക്കുന്ന 65-കാരനെയാണ് കഴിഞ്ഞദിവസം വീടിനുള്ളിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. പ്രസവത്തിനായി മകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ 65-കാരനും ബന്ധുവായ 13-കാരിയും മാത്രമാണ് രണ്ടുദിവസമായി വീട്ടിലുണ്ടായിരുന്നത്. ഇതിനിടെയാണ് കൊല്ലം പരവൂരിലുള്ള പെൺകുട്ടിയുടെ കാമുകനും സുഹൃത്തുക്കളും കരുവാറ്റയിലെത്തി കൊലപാതകം നടത്തിയത്.

Related Articles

Back to top button