ശബരിമല സ്വർണക്കൊള്ള കേസ്: പി.എസ്. പ്രശാന്തിനും എ. അജികുമാറിനും വീണ്ടും…

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും ബോർഡ് അംഗം എ. അജികുമാറിനെയും വീണ്ടും റിമാൻഡ് ചെയ്തു. 13 ദിവസത്തെ റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് കൊല്ലം വിജിലൻസ് കോടതിയാണ് ഇരുവരെയും ആഗസ്റ്റ് 19 വരെ വീണ്ടും റിമാൻഡ് ചെയ്തത്. ജൂലൈ 23-നാണ് ഇരുവരെയും പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. നിലവിൽ തിരുവനന്തപുരം സ്പെഷ്യൽ ജയിലിലാണ് ഇരുവരും കഴിയുന്നത്.
2019-ലെ സ്വർണക്കൊള്ള മറച്ചുവെക്കാനാണ് 2025-ൽ പി.എസ്. പ്രശാന്ത് പ്രസിഡന്റായിരുന്ന ദേവസ്വം ബോർഡ് സ്വർണപ്പാളികൾ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലേക്ക് വീണ്ടും അയച്ചതെന്നാണ് എസ്ഐടിയുടെ ആരോപണം. ഹൈക്കോടതിയെ അറിയിക്കാതെയും മുൻകൂർ അനുമതി തേടാതെയുമാണ് സ്വർണം പൂശുന്നതിനായി പാളികൾ കൈമാറിയതെന്നും അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നു. അതേസമയം, കോടതിയുടെ മുൻകൂർ അനുമതി തേടാത്തത് സാങ്കേതിക പിഴവുമാത്രമാണെന്നാണ് പി.എസ്. പ്രശാന്തിന്റെ വിശദീകരണം. എന്നാൽ ഈ വാദം അംഗീകരിക്കാതിരുന്ന എസ്ഐടി, ഗൂഢാലോചന ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തതും അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നതും.



