ലഹരി വിറ്റവർ ഇനി അകത്ത്! ‘ഓപ്പറേഷൻ തണ്ടർ’ തകർത്തത് മാഫിയയുടെ കോട്ടകൾ… കണക്കുകൾ പുറത്തുവിട്ട് എക്സൈസ് മന്ത്രി

സംസ്ഥാനത്ത് ലഹരിമാഫിയയുടെ വേരറുക്കുക എന്ന ലക്ഷ്യത്തോടെ എക്സൈസ് വകുപ്പ് നടപ്പിലാക്കുന്ന ‘മയങ്ങില്ല കേരളം’ പദ്ധതിയുടെ ഭാഗമായുള്ള ‘ഓപ്പറേഷൻ തണ്ടർ’ ലഹരിവേട്ടയുടെ വൻ വിജയ കണക്കുകൾ പുറത്തുവിട്ട് എക്സൈസ് മന്ത്രി എം. ലിജു. 2026 മെയ് 18 മുതൽ ജൂലൈ 11 വരെയുള്ള ചുരുങ്ങിയ കാലയളവിനുള്ളിൽ സമാനതകളില്ലാത്ത എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടന്നതെന്ന് മന്ത്രി അറിയിച്ചു. മുൻപ് സംസ്ഥാനം നേരിട്ട ലഹരി വ്യാപനമെന്ന സാഹചര്യത്തിന് അറുതി വരുത്തുക എന്ന നിശ്ചയദാർഢ്യത്തോടെയാണ് ജനകീയ ലഹരിവിരുദ്ധ കർമ പദ്ധതിക്ക് സർക്കാർ രൂപം നൽകിയത്. സമീപകാലത്ത് കേരളം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ലഹരിവേട്ടയാണ് വകുപ്പ് നടത്തിയതെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

പദ്ധതിയുടെ ഭാഗമായി സംസ്ഥാനവ്യാപകമായി 24,131 റെയ്‌ഡുകളാണ് ഈ കാലയളവിൽ എക്സൈസ് നടത്തിയത്. ഇതിലൂടെ ആകെ 20,669 കേസുകൾ രജിസ്റ്റർ ചെയ്തു. 1,983 മയക്കുമരുന്നുകേസുകളും, 3,444 അബ്കാരി കേസുകളും, 15,242 കോട്‌പ (COTPA) കേസുകളുമാണ് ഇതിൽ ഉൾപ്പെടുന്നത്. മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട 1,868 പ്രതികളിൽ 1,793 പേരെയും, അബ്കാരി കേസുകളിൽ 3,208 പ്രതികളിൽ 2,823 പേരെയും എക്സൈസ് അറസ്റ്റ് ചെയ്തു. വിവിധ പരിശോധനകളിലായി 268.4 കിലോ കഞ്ചാവ്, 324 കഞ്ചാവ് ചെടികൾ, 292.3 ഗ്രാം ഹെറോയിൻ, 846.3 ഗ്രാം എം.ഡി.എം.എ, 924.6 ഗ്രാം മെത്താംഫിറ്റമിൻ, 185 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയാണ് പിടിച്ചെടുത്തത്.

ഇതിനുപുറമെ 503 ലിറ്റർ ചാരായം, 9,135.6 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം, 756 ലിറ്റർ സ്പിരിറ്റ്, 24,925 ലിറ്റർ വാഷ് എന്നിവയും എക്സൈസ് സംഘം പിടിച്ചെടുത്തു. ലഹരി കടത്തിനായി ഉപയോഗിച്ച 183 വാഹനങ്ങളാണ് (മയക്കുമരുന്ന് കേസുകളിൽ 62, അബ്കാരി കേസുകളിൽ 121) എക്സൈസ് കസ്റ്റഡിയിലെടുത്തത്. കോട്പ കേസുകളിൽനിന്ന് മാത്രം 30,45,702 രൂപ പിഴയായി ഈടാക്കിയതായും 8,415.7 കിലോ പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തതായും കണക്കുകൾ വ്യക്തമാക്കുന്നു. വിദ്യാർത്ഥികളെയും വിദ്യാലയങ്ങളെയും കേന്ദ്രീകരിച്ചുള്ള ലഹരി വിതരണം തടയുന്നതിനായി 18,446 സ്കൂൾ പരിസരങ്ങളിലാണ് നിരീക്ഷണം ശക്തമാക്കിയത്. കൂടാതെ 16,078 കള്ളുഷാപ്പുകൾ, 4,765 ബസ് സ്റ്റാൻഡുകൾ, 3,542 നഗരപ്രദേശങ്ങൾ, 1,412 റെയിൽവേ സ്റ്റേഷനുകൾ, 1,064 തൊഴിലാളി ക്യാമ്പുകൾ എന്നിവിടങ്ങളിലും എക്സൈസ് ശക്തമായ പരിശോധനകൾ പൂർത്തിയാക്കി.

ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം ഇനിയും തുടരുമെന്നും, പൊതുജനങ്ങൾക്ക് ലഹരി സംബന്ധമായ വിവരങ്ങൾ കൈമാറാൻ എക്സൈസ് കൺട്രോൾ റൂം നമ്പറായ 9447178000 എന്ന നമ്പറിൽ 24 മണിക്കൂറും ബന്ധപ്പെടാവുന്നതാണെന്നും മന്ത്രി എം. ലിജു അറിയിച്ചു.

Related Articles

Back to top button