കെ ബി ഗണേഷ് കുമാറും സഹോദരിയും തമ്മിലുളള കേസിൽ ഒടുവിൽ തീരുമാനം

മുൻ മന്ത്രി കെ.ബി ഗണേഷ് കുമാറും സഹോദരി ഉഷ മോഹൻദാസും തമ്മിലുള്ള വിൽപത്ര കേസ് ഒത്തുതീർപ്പിലേക്ക്. ഉഷ മോഹൻദാസ് കൊട്ടാരക്കര മുൻസിഫ് കോടതിയിൽ ഒത്തുതീർപ്പ് ഹർജി സമർപ്പിച്ചു. ഹർജി ഈ മാസം 9 ന് പരിഗണിക്കാനായി മാറ്റി. സ്വത്തുക്കൾ സംബന്ധിച്ച് ഇടനിലക്കാരൻ മുഖേന നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഉഷ മോഹൻദാസ് ഹർജി നൽകിയത്. കൂടുതൽ സ്വത്തുക്കൾ ഗണേഷ് കുമാറിന് ലഭിച്ചതോടെ ആയിരുന്നു തർക്കങ്ങളുടെ തുടക്കം. വിൽപത്രത്തിലെ ആർ. ബാലകൃഷ്ണ പിള്ളയുടെ ഒപ്പുകൾ വ്യാജമെന്നായിരുന്നു ഉഷ മോഹൻദാസിൻ്റെ പരാതി. എന്നാൽ ഫൊറൻസിക് പരിശോധനയിൽ ഒപ്പുകൾ ബാലകൃഷ്ണ പിള്ളയുടേത് തന്നെയെന്ന് തെളിഞ്ഞിരുന്നു. തുടർന്നാണ് കാര്യങ്ങൾ ഇപ്പോൾ ഒത്തുതീർപ്പിലേക്ക് എത്തിയിരിക്കുന്നത്.




