കോഴിക്കോട് കുറ്റ്യാടിയിൽ ഞെട്ടിക്കുന്ന ക്രൂരത; യുവാവിനേയും യുവതിയേയും ആൾക്കൂട്ട വിചാരണ നടത്തി നാട്ടുകാർ

കോഴിക്കോട് കുറ്റ്യാടി നീലേച്ചു കുന്നിൽ ആൾക്കൂട്ട വിചാരണ. കാറിൽ ഇടിച്ച് നിർത്താതെ പോയെന്ന പേരിലാണ് യുവാവിനെയും യുവതിയെയും ആൾക്കൂട്ടം പരസ്യ വിചാരണ ചെയ്തത്. ഇന്നലെ വൈകുന്നേരമാണ് സംഭവം.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിന്നാസ്പദമായ സംഭവം ഉണ്ടാവുന്നത്. യുവതിയും യുവാവും സഞ്ചരിച്ച കാർ, മറ്റൊരു കാറിൽ ഇടിച്ച് നിർത്താതെ പോയെന്ന് പറഞ്ഞാണ് ഇന്നലെ ഇരുവരേയും നാട്ടുകാർ തടഞ്ഞുവെച്ചത്. നാട്ടുകാരും പൊലീസും ഇവരുടെ കാറിന് പിന്നാലെ പോവുകയായിരുന്നു. തുടർന്ന് കാറിൽ നിന്ന് പിടിച്ചിറക്കി മർദിക്കുകയായിരുന്നു. പൊലീസിന്റെ സാന്നിധ്യത്തിലാണ് ആൾക്കൂട്ടം യുവാവിനെയും യുവതിയെയും ആക്രമിച്ചത്. എന്നാൽ പൊലീസ് യാതൊരു തരത്തിലും ആക്രമണത്തെ തടയാൻ ശ്രമിച്ചില്ല. അതേസമയം, മർദനത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഞെട്ടിക്കുന്ന ക്രൂരതയാണ് നാട്ടുകാരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. കാർ ഓടിച്ച യുവാവ് കാപ കേസ് പ്രതിയാണ്. ഇരുവരുടെയും പക്കൽ ലഹരിമരുന്ന് ഉണ്ടെന്ന് ആരോപിച്ചായിരുന്നു ആൾക്കൂട്ട വിചാരണ. എന്നാൽ വാഹനത്തിൽ നിന്ന് ലഹരിമരുന്ന് കണ്ടെത്താനായില്ലെന്ന് പൊലീസ് വ്യക്തമാക്കി.




