കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൽ ആചാരലംഘന നീക്കമെന്ന് ആരോപണം

ദക്ഷിണകാശി എന്നറിയപ്പെടുന്ന പ്രശസ്തമായ കണ്ണൂർ കൊട്ടിയൂർ മഹാദേവ ക്ഷേത്രത്തിൽ ആചാരലംഘനം നടത്തി മഹോത്സവത്തിന്റെ പവിത്രത തകർക്കാൻ ബോധപൂർവ്വമായ നീക്കം നടക്കുന്നതായി ഗുരുതരമായ ആരോപണം . ഐതിഹ്യ പ്രാധാന്യമുള്ള കൊട്ടിയൂർ വൈശാഖ മഹോത്സവം ഭക്തിസാന്ദ്രമായി നടന്നു വരുന്നതിനിടെയാണ് ക്ഷേത്ര വിശ്വാസികളെയും അധികൃതരെയും ആശങ്കയിലാഴ്ത്തി ഇത്തരമൊരു പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്. ഉത്സവത്തിന്റെ പ്രാരംഭ ചടങ്ങുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായ ‘നീരെഴുന്നള്ളത്ത്’ നടക്കുന്ന ദിവസം രാവിലെ പത്ത് മണിയോടെ കൊട്ടിയൂർ മന്ദഞ്ചരിയിലെ ബാവലി പുഴയോരത്ത് ഒരു സംഘമാളുകൾ എത്തിയതുമായി ബന്ധപ്പെട്ടാണ് നിലവിലെ പ്രശ്നങ്ങൾ ആരംഭിച്ചത്.

തങ്ങൾ പുഴയോരത്ത് ‘ബാവലിക്കെട്ട്’ നടത്തുകയാണെന്നും പണ്ടുകാലത്ത് തങ്ങളുടെ കുടുംബമാണ് പരമ്പരാഗതമായി ഈ ചടങ്ങ് നിർവ്വഹിച്ചിരുന്നതെന്നും അവകാശപ്പെട്ടാണ് ഈ സംഘം അവിടെ എത്തിയതെന്നും ഇവർ ഈ ചടങ്ങുകളുടെ വീഡിയോകൾ ചിത്രീകരിക്കുകയും അത് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തതായും ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി കണ്ണൂരിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ടി. എം. ഷാഹിദ്, എൻ. ആർ. മായൻ എന്നിവരുടെ നേരിട്ടുള്ള നേതൃത്വത്തിലുള്ള സംഘമാണ് ഈ നീക്കങ്ങൾക്ക് പിന്നിലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

അതേസമയം, കൊട്ടിയൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാവിധ ആചാരപരമായ അവകാശങ്ങളും കർമ്മങ്ങളും നിർവ്വഹിക്കാനുള്ള അധികാരം പാരമ്പര്യമായി നിശ്ചയിക്കപ്പെട്ടിട്ടുള്ള 6 സ്ഥാനികൾക്ക് മാത്രമുള്ളതാണെന്ന് ക്ഷേത്ര അധികൃതർ വ്യക്തമാക്കി. ഈ സ്ഥാനികളെല്ലാം തന്നെ ഹൈന്ദവ സമുദായത്തിൽപ്പെട്ടവരാണെന്ന് മലബാർ ദേവസ്വം ബോർഡും പാരമ്പര്യ ട്രസ്റ്റിമാരും ട്രസ്റ്റി ബോർഡ് ചെയർമാനും ഔദ്യോഗികമായിത്തന്നെ സ്ഥിരീകരിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Related Articles

Back to top button