സതീശൻ മന്ത്രിസഭയിൽ ആരൊക്കെ?….. കെ.സി വേണുഗോപാൽ തിരുവനന്തപുരത്തേക്ക്…. നിർണ്ണായക യുഡിഎഫ് യോഗം

തിരുവനന്തപുരം: വി.ഡി സതീശൻ സർക്കാരിന്റെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾക്കായി എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ തിരുവനന്തപുരത്തേക്ക് എത്തി. വൈകിട്ട് നാലുമണിക്ക് കന്റോൺമെന്റ് ഹൗസിൽ ചേർന്ന യുഡിഎഫ് നേതൃയോഗത്തിൽ മന്ത്രിമാരുടെയും വകുപ്പുകളുടെയും കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും. തിങ്കളാഴ്ച സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇന്നത്തെ യോഗം നിർണ്ണായകമാണ്.
നിയമസഭയിൽ 63 സീറ്റുകളുടെ കരുത്തുള്ള കോൺഗ്രസ് ഇക്കുറി 11 മന്ത്രിസ്ഥാനങ്ങൾ കൈവശം വെക്കാനാണ് നീക്കം. കെ.സി വേണുഗോപാലിന്റെ ഇടപെടലിലൂടെ പ്രധാന വകുപ്പുകളും ആറ് മന്ത്രിസ്ഥാനങ്ങളും തന്റെ പക്ഷത്തിന് ഉറപ്പാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. അതേസമയം, മലബാറിൽ മുന്നണിയെ വിജയത്തിലേക്ക് നയിച്ച മുസ്ലീം ലീഗ് അഞ്ച് മന്ത്രിസ്ഥാനങ്ങൾക്കായി ശക്തമായ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. കേരള കോൺഗ്രസ് (ജോസഫ്), ആർഎസ്പി തുടങ്ങിയ ഘടകകക്ഷികളും മന്ത്രിസ്ഥാനങ്ങൾക്കായി സമ്മർദ്ദം ചെലുത്തുന്നുണ്ട്.
ഇടതുപക്ഷത്തുനിന്ന് മാറി യുഡിഎഫ് പിന്തുണയോടെ ജയിച്ചെത്തിയ അതികായരുടെ സാന്നിധ്യമാണ് ഇത്തവണത്തെ മന്ത്രിസഭാ രൂപീകരണത്തിലെ പ്രധാന കൗതുകം. വി. കുഞ്ഞികൃഷ്ണൻ, ടി.കെ. ഗോവിന്ദൻ, ജി. സുധാകരൻ എന്നിവരിൽ ആരെങ്കിലും മന്ത്രിസഭയുടെ ഭാഗമാകുമോ എന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു. ഇവരുടെ അനുഭവസമ്പത്ത് ഭരണത്തിന് കരുത്താകുമെന്ന വിലയിരുത്തൽ ഒരു വിഭാഗം നേതാക്കൾക്കുണ്ട്. തിങ്കളാഴ്ച സത്യപ്രതിജ്ഞ നടത്താനാണ് യുഡിഎഫ് പ്രാഥമികമായി തീരുമാനിച്ചിരിക്കുന്നത്. വകുപ്പ് വിഭജനത്തെ ചൊല്ലി തർക്കങ്ങളുണ്ടാകാതെ എല്ലാവരെയും ഉൾക്കൊള്ളിച്ചുള്ള ഒരു ഫോർമുല ഇന്ന് വൈകിട്ടോടെ രൂപപ്പെടുമെന്നാണ് നേതാക്കൾ നൽകുന്ന സൂചന. ഡൽഹിയിൽ നിന്ന് കെ.സി വേണുഗോപാൽ എത്തുന്നതോടെ ഹൈക്കമാൻഡിന്റെ നിലപാടും ചർച്ചകളിൽ നിർണ്ണായകമാകും.



