ദ്രാവിഡ കോട്ട തകർത്ത് ‘ദളപതി’…. തമിഴ്നാട്ടിൽ ടിവികെ തരംഗം

തമിഴ്നാട് രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം (TVK) നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം നടത്തുന്നു. 234 അംഗ നിയമസഭയിൽ 108 സീറ്റുകളിൽ മുന്നേറിക്കൊണ്ട് ടിവികെ വലിയ ഒറ്റകക്ഷിയായി മാറുകയാണ്. ഭരണകക്ഷിയായ ഡിഎംകെ സഖ്യം മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടപ്പോൾ, മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ തോൽവി രാജ്യത്തെ തന്നെ അമ്പരപ്പിച്ചിരിക്കുകയാണ്.

മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തന്റെ ഉറച്ച കോട്ടയായ കൊളത്തൂർ മണ്ഡലത്തിൽ പരാജയപ്പെട്ടു എന്നത് ഇത്തവണത്തെ ഏറ്റവും വലിയ അട്ടിമറിയായി. ടിവികെ സ്ഥാനാർത്ഥി വി.എസ്. ബാബുവാണ് സ്റ്റാലിനെ വീഴ്ത്തിയത്. 2021-ൽ 70,000-ത്തിന് മുകളിൽ ഭൂരിപക്ഷമുണ്ടായിരുന്ന മണ്ഡലത്തിലാണ് സ്റ്റാലിൻ ഇത്തവണ അടിതെറ്റി വീണത്. തിരഞ്ഞെടുപ്പ് ചരിത്രത്തിൽ സ്റ്റാലിൻ നേരിടുന്ന നാലാമത്തെ പരാജയമാണിത്. ഫെബ്രുവരിയിൽ മാത്രം വിജയ്‌യുടെ പാർട്ടിയിലെത്തിയ വി.എസ്. ബാബുവിന്റെ വിജയം ടിവികെയുടെ കരുത്ത് വിളിച്ചോതുന്നു.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ഡിഎംകെ ആസ്ഥാനമായ ചെന്നൈയിലെ അണ്ണാ അറിവാലയം വിജനമായി. രാവിലെ വിജയാഘോഷങ്ങൾക്കായി ഒരുക്കിയിരുന്ന പന്തലുകളും കസേരകളും പ്രവർത്തകർ തന്നെ നീക്കം ചെയ്യുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്. ദ്രാവിഡ പാർട്ടികളുടെ അപ്രമാദിത്വത്തിന് അന്ത്യം കുറിച്ചുകൊണ്ട് നഗരപ്രദേശങ്ങളിൽ വിജയ്ക്ക് ലഭിച്ച വൻ പിന്തുണയാണ് ഡിഎംകെയുടെ വോട്ട് ബാങ്കിൽ വലിയ വിള്ളലുണ്ടാക്കിയത്. ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ തമിഴ്നാടിന്റെ പാരമ്പര്യ രാഷ്ട്രീയ സമവാക്യങ്ങളെ കാറ്റിൽ പറത്തിയാണ് വിജയ്‌യുടെ കുതിപ്പ്. യുവാക്കളുടെയും നിഷ്പക്ഷ വോട്ടർമാരുടെയും ഇടയിൽ വിജയ്ക്കുണ്ടായ സ്വാധീനം വോട്ടായി മാറിയപ്പോൾ, തമിഴ്നാട് ഒരു പുതിയ ഭരണമാറ്റത്തിന് സാക്ഷ്യം വഹിക്കുകയാണെന്ന് വ്യക്തമാകുന്നു.

Related Articles

Back to top button