ആലപ്പുഴയിൽ പാമ്പുഭീതി ഒഴിയുന്നില്ല… വീണ്ടും രണ്ടുപേർക്ക് കടിയേറ്റു, പെൺകുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

ആലപ്പുഴ: ജില്ലയിൽ പാമ്പുകടി സംഭവങ്ങൾ വർധിക്കുന്നത് ജനങ്ങളെ കടുത്ത ഭീതിയിലാഴ്ത്തുന്നു. കഴിഞ്ഞദിവസം രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ വെള്ളിയാഴ്ച രാത്രി വീണ്ടും രണ്ടുപേർക്ക് കൂടി പാമ്പുകടിയേറ്റു. കായംകുളത്ത് 15 വയസ്സുകാരിയും തോട്ടപ്പള്ളിയിൽ മധ്യവയസ്കനുമാണ് കടിയേറ്റത്.

എരുവ സ്വദേശി സന്തോഷിന്റെ മകൾ അനാമിക (15) യ്ക്കാണ് വെള്ളിയാഴ്ച രാത്രി പാമ്പുകടിയേറ്റത്. കുട്ടിയെ ഉടൻ തന്നെ കായംകുളം ആശുപത്രിയിൽ എത്തിച്ച് അഞ്ച് ഡോസ് ആന്റിവെനം നൽകി. നിലവിൽ നൂറനാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള അനാമിക അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. സ്വദേശിയായ സാലിക്ക് (51) അർധരാത്രി 12.30-ഓടെയാണ് പാമ്പുകടിയേറ്റത്. ഇദ്ദേഹത്തെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ICU) പ്രവേശിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയിൽ രണ്ട് സ്ത്രീകൾ പാമ്പുകടിയേറ്റ് മരിച്ചിരുന്നു. കായംകുളം സ്വദേശിനി സലീന (42), കുട്ടനാട് വൈശ്യംഭാഗം സ്വദേശിനി ഇന്ദിര (65) എന്നിവരാണ് മരിച്ചത്. തുടർച്ചയായുണ്ടാകുന്ന ഇത്തരം സംഭവങ്ങൾ ജില്ലയിലുടനീളം വലിയ ആശങ്കയാണ് പടർത്തുന്നത്. വേനൽ കടുക്കുന്നതോടെ തണുപ്പ് തേടി പാമ്പുകൾ വീടുകളിലേക്കും പരിസരങ്ങളിലേക്കും ഇറങ്ങാനുള്ള സാധ്യത കൂടുതലാണ്. വീടിന്റെ പരിസരങ്ങളിൽ വെളിച്ചം ഉറപ്പാക്കണമെന്നും കാടും പടർപ്പും നീക്കം ചെയ്യണമെന്നും പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവിഭാഗം നിർദ്ദേശിച്ചു.

Related Articles

Back to top button