സ്വീകരണ മുറിയിലെ ഊഞ്ഞാലിൽ ആടാൻ ശ്രമിക്കുന്നതിനിടെ അപകടം; വസ്ത്രം കഴുത്തിൽ കുരുങ്ങി 10 വയസ്സുകാരൻ മരിച്ചു

സ്വീകരണ മുറിയിലെ ഊഞ്ഞാലിൽ ആടാൻ ശ്രമിക്കുന്നതിനിടെ വസ്ത്രം കഴുത്തിൽ കുരുങ്ങി നാലാം ക്ലാസുകാരന് ദാരുണാന്ത്യം. നല്ലേപ്പിള്ളി സൗത്ത് സ്ട്രീറ്റ് കറുപ്പസ്വാമിയുടെ മകൻ 10 വയസ്സുകാരനായ അഭിനവ് ആണു മരിച്ചത്. ഇന്നലെ രാവിലെ പത്തരയോടെയാണു സംഭവം. കറുപ്പസ്വാമിയും ഭാര്യയും മകളും പാലക്കാട്ടേക്കു പോകുകയും വീട്ടിൽ അഭിനവും മുത്തശ്ശിയും മാത്രമുണ്ടായിരുന്ന സമയത്താണ് അപകടം നടന്നത്. വീടിന്റെ സ്വീകരണ മുറിയിലെ ഊഞ്ഞാലിന്റെ കൊളുത്തിൽ ഇട്ട വസ്ത്രത്തിൽ പിടിച്ച് ആടാൻ ശ്രമിക്കുന്നതിനിടെ കഴുത്തിൽ മുറുകിയതാകാമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.
അൽപസമയം കഴിഞ്ഞ് മുത്തശ്ശി വന്നു നോക്കുമ്പോൾ അഭിനവ് ഊഞ്ഞാലിൽ തൂങ്ങിനിൽക്കുന്നതു കണ്ട് ബഹളം വച്ചതോടെ നാട്ടുകാർ ഓടിക്കൂടി നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ചിറ്റൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകി സംസ്കരിച്ചു. കൊഴിഞ്ഞാമ്പാറ കരുവപ്പാറ സെന്റ് ഫ്രാൻസിസ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് അഭിനവ്. അമ്മ: പ്രിയ. സഹോദരി: അഭിനയ.




