മൂന്ന് മണിക്കൂർ നിതിൻ ജീവനോടെ ഉണ്ടായിട്ടും കൃത്യമായ ചികിത്സ നൽകിയില്ല…ബ്ലഡ് ഗ്രൂപ്പ് അറിയാൻ വരെ സമയം എടുത്തു… നിതിന്റെ സഹോദരി….

കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ കോളജ് അധികൃതർക്കെതിരെയും അദ്ധ്യാപകർക്കെതിരെയും ഗുരുതരമായ ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തി. നിതിൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിൽ അസ്വാഭാവികതയുണ്ടെന്നും സഹോദരി പറഞ്ഞു.
പ്രിൻസിപ്പലിന്റെ മുറിയിൽ വെച്ച് നിതിൻ ക്രൂരമായ മാനസിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും, അവിടെ നടന്ന കാര്യങ്ങളെക്കുറിച്ച് കൃത്യമായ അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ പ്രധാന ആവശ്യം. നിതിൻ മുറിയിൽ നിന്ന് കരഞ്ഞുകൊണ്ട് പുറത്തേക്ക് വരുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ ഉണ്ടെന്ന് പറയപ്പെടുന്നുണ്ടെങ്കിലും, ഓഡിയോ സഹിതമുള്ള ദൃശ്യങ്ങൾ പുറത്തുവിടാൻ അധികൃതർ തയ്യാറാകണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
കോളേജ് അധികൃതർ പറയുന്ന കാര്യങ്ങളിൽ പൊരുത്തക്കേടുകൾ ഉണ്ടെന്ന് സഹോദരി ചൂണ്ടിക്കാട്ടുന്നു. നിതിൻ ഫോൺ അവിടെ ഉപേക്ഷിച്ച് പോയി എന്ന വാദം വിശ്വസനീയമല്ലെന്നും, അധികൃതർ ഫോൺ ബലമായി പിടിച്ചുവാങ്ങി വെച്ചതാണെന്നും അവർ ആരോപിക്കുന്നു. ലോൺ ആപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്ന വാദവും കുടുംബം തള്ളിക്കളഞ്ഞു.
ഡോക്ടറാകാൻ അതിയായി ആഗ്രഹിച്ചിരുന്ന നിതിൻ, നീറ്റ് പരീക്ഷയ്ക്കായി മികച്ച രീതിയിൽ തയ്യാറെടുക്കുകയായിരുന്നുവെന്നും ചെറിയൊരു തുകയുടെ പേരിൽ അവൻ ജീവിതം അവസാനിപ്പിക്കില്ലെന്നും സഹോദരി വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ ബന്ധപ്പെട്ട അധ്യാപിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തത് തെളിവ് നശിപ്പിക്കാനുള്ള നീക്കമാണോ എന്ന് സംശയിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.
ചികിത്സാ സൗകര്യങ്ങളുള്ള ഒരു മെഡിക്കൽ കോളജിനുള്ളിൽ വെച്ച് അപകടം നടന്നിട്ടും നിതിനെ രക്ഷിക്കാൻ സാധിക്കാത്തതിൽ വലിയ വീഴ്ചയുണ്ടായതായി കുടുംബം ആരോപിക്കുന്നു. മൂന്ന് മണിക്കൂറോളം നിതിൻ ജീവനോടെ ഉണ്ടായിട്ടും കൃത്യമായ ചികിത്സ നൽകാനോ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാനോ അധികൃതർ തയ്യാറായില്ല.
ഒരു മെഡിക്കൽ കോളജായിട്ടും നിതിന്റെ രക്തഗ്രൂപ്പ് തിരിച്ചറിയാൻ വൈകിയെന്നും രക്തം ലഭ്യമാക്കാൻ വലിയ കാലതാമസം വരുത്തിയെന്നും സഹോദരി ആരോപിച്ചു. നിതിൻ വീണു എന്ന് പറയപ്പെടുന്ന സ്ഥലത്ത് രക്തക്കറകൾ കാണാത്തതും ശരീരത്തിൽ കമ്പി കൊണ്ട് കുത്തിയ പോലുള്ള പാടുകൾ ഉള്ളതും മരണത്തിലെ ദുരൂഹത വർധിപ്പിക്കുന്നു. നിലവിലെ പോലീസ് അന്വേഷണത്തിൽ പൂർണ തൃപ്തിയില്ലെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.



