മഞ്ഞള്ളൂർ സഹകരണ ബാങ്കിൽ 22 കോടിയുടെ തട്ടിപ്പ്… ഭരണസമിതിയിൽ നിന്ന് തുക ഈടാക്കാൻ ഉത്തരവ്…. സ്വത്ത് കണ്ടുകെട്ടും

കൊച്ചി: കോൺഗ്രസ് ഭരണസമിതിയുള്ള മഞ്ഞള്ളൂർ റൂറൽ സഹകരണ ബാങ്കിൽ നടന്ന വൻ സാമ്പത്തിക ക്രമക്കേടിൽ 22.13 കോടി രൂപ തിരിച്ചുപിടിക്കാൻ ഉത്തരവ്. എറണാകുളം ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറുടേതാണ് നിർണായക നടപടി. മുൻ പ്രസിഡന്റും സെക്രട്ടറിയും ഉൾപ്പെടെയുള്ള 20 പേരിൽ നിന്ന് തുക ഈടാക്കാനാണ് നിർദ്ദേശം. മതിയായ ഈടില്ലാതെ സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലും കോടികൾ ബെനാമി വായ്പയായി എടുത്തു. നിക്ഷേപകർ അറിയാതെ സ്ഥിരനിക്ഷേപ രസീതുകളുടെ വ്യാജ പതിപ്പുകൾ നിർമ്മിച്ച് വായ്പ തരപ്പെടുത്തി. ബാങ്ക് സോഫ്റ്റ്‌വെയറിലും ഓഡിറ്റ് രേഖകളിലും വൻതോതിൽ കൃത്രിമം കാട്ടിയിട്ടുണ്ട്. ബാങ്കിന്റെ ആകെ അറ്റനഷ്ടം 28.48 കോടി രൂപയാണെന്ന് കണ്ടെത്തി. മുൻ പ്രസിഡന്റ് അന്തരിച്ച ജോയ് മാളിയേക്കലിനാണ് ഏറ്റവും കൂടുതൽ ബാധ്യത (6.45 കോടി രൂപ). ഇത് അനന്തരാവകാശികളിൽ നിന്ന് ഈടാക്കും. മുൻ സെക്രട്ടറി ഡൊമിനിക് സ്കറിയ 6.12 കോടി രൂപ തിരിച്ചടയ്ക്കണം. ഒരു മാസത്തിനകം തുക തിരിച്ചടയ്ക്കാത്ത പക്ഷം പ്രതികളുടെ സ്ഥാവര-ജംഗമ സ്വത്തുക്കൾ കണ്ടുകെട്ടുന്നതുൾപ്പെടെയുള്ള റവന്യൂ റിക്കവറി നടപടികൾ ആരംഭിക്കാൻ അസിസ്റ്റന്റ് രജിസ്ട്രാറെ ചുമതലപ്പെടുത്തി.

Related Articles

Back to top button