സ്കൂൾ ഹോസ്റ്റലിൽ അഞ്ചു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തി; ജനനേന്ദ്രിയം മുറിച്ചുമാറ്റിയ നിലയിൽ; സ്കൂൾ കാന്റീൻ ജീവനക്കാരൻ പിടിയിൽ

ബിഹാറിലെ റസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലിൽ അഞ്ചു വയസ്സുകാരനെ ലൈംഗികമായ പീഡിപ്പിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ സ്കൂൾ കാന്റീനിലെ ജീവനക്കാരൻ 46 കാരനായ മുകേഷ് അറസ്റ്റിൽ. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് മുകേഷിന്റെ മൊഴി.
കൊലപാതകത്തിന് ഉപയോഗിച്ച മൂർച്ചയുള്ള ബ്ലേഡ് പൊലീസ് കണ്ടെടുത്തു. വർഷങ്ങൾക്ക് മുമ്പ് മുകേഷിനെ, ഭാര്യ ഉപേക്ഷിച്ചു പോയിരുന്നു. ഹോസ്റ്റലിലെ കുട്ടികൾ തന്നെ ‘ഷണ്ഡൻ’ എന്ന് വിളിച്ച് കളിയാക്കാറുണ്ടായിരുന്നുവെന്നും ഇത് തന്നെ മാനസികമായി തളർത്തിയെന്നും മുകേഷ് പൊലീസിനോട് പറഞ്ഞു. കൂടാതെ, ഹോസ്റ്റൽ നടത്തിപ്പുകാരനുമായുള്ള തർക്കത്തെത്തുടർന്ന് ഹോസ്റ്റലിനെ അപകീർത്തിപ്പെടുത്തുമെന്നും അത് പൂട്ടിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ദിവസം രാത്രി മുകേഷ് വിദ്യാർത്ഥിയെ പ്രലോഭിപ്പിച്ച് തന്റെ മുറിയിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വിദ്യാർത്ഥി നിലവിളിക്കുമെന്നും താൻ പിടിയിലാകുമെന്നും ഭയന്ന് കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഹോസ്റ്റലിലെ ഗോവണിപ്പടിയിൽ ഉപേക്ഷിച്ചു. പിറ്റേന്ന് രാവിലെ ഹോസ്റ്റൽ നടത്തിപ്പുകാരൻ വിളിച്ചപ്പോഴാണ് കുട്ടി ആശുപത്രിയിലാണെന്ന വിവരം പിതാവ് അറിയുന്നത്.
ആശുപത്രിയിൽ എത്തിയപ്പോൾ കുട്ടിയുടെ കഴുത്തറുത്ത നിലയിലും ജനനേന്ദ്രിയം മുറിച്ചുമാറ്റപ്പെട്ട നിലയിലുമായിരുന്നു. ഉടൻ പട്നയിലെ മൾട്ടി സ്പെഷാലിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ബലാത്സംഗം, കൊലപാതകം, പോക്സോ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് മുകേഷിനെതിരെ കേസെടുത്തിരിക്കുന്നത്. താൻ മദ്യലഹരിയിലായിരുന്നുവെന്ന് ഇയാൾ സമ്മതിച്ചിട്ടുണ്ട്.



