രഞ്ജിത്തിന്റെ വക്കാലത്ത് ഒഴിഞ്ഞ് സിനിമയിലെ ഐസിസി അംഗമായിരുന്ന അഭിഭാഷകൻ…

കൊച്ചി: യുവനടി നൽകിയ ലൈംഗികാതിക്രമ പരാതിയിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന്റെ വക്കാലത്ത് ഏറ്റെടുത്തത് വിവാദമായതോടെ നിലപാട് തിരുത്തി സിനിമയിലെ ആഭ്യന്തര പരാതി പരിഹാര സമിതി (ഐ സി സി) അംഗം കൂടിയായ അഭിഭാഷകൻ. രഞ്ജിത്തിന്റെ വക്കാലത്ത് ഒഴിഞ്ഞതായി അഡ്വക്കേറ്റ് മുഹമ്മദ് സിയാദ് അറിയിച്ചു. യുവ നടി ലൈംഗിക അതിക്രമത്തിന് ഇരയായ സിനിമയിലെ ഐ സി സിഅംഗമായിരുന്നു സിയാദ്. ഐ സി സി അംഗമായിരുന്ന സിയാദ് രഞ്ജിത്തിനായി വക്കാലത്ത് എടുത്തത് വിവാദമായിരുന്നു.
വിവാദങ്ങൾക്ക് താത്പര്യമില്ലാത്തതിനാൽ ആണ് പിന്മാറ്റം എന്ന് സിയാദ് വ്യക്തമാക്കി. ഐ സി സിക്ക് മുന്നിൽ നടിയുടെ പരാതി വന്നിരുന്നില്ലെന്നും സിയാദ് ആവർത്തിച്ചു. യുവനടിയുടെ പരാതിയിൽ രഞ്ജിത്ത് അറസ്റ്റിലായതിന് പിന്നാലെ ഐ സി സി അംഗത്വം രാജിവച്ചാണ് സിയാദ് വക്കാലത്ത് ഏറ്റെടുത്തത്. രഞ്ജിത്തിന്റെ വക്കാലത്ത് ഏറ്റെടുക്കും മുമ്പ് ഐ സി സി അംഗത്വം രാജിവെച്ചിട്ടും വിവാദങ്ങളിലേക്ക് അനാവശ്യമായി തന്റെ പേര് വലിച്ചിഴച്ചെന്ന് സിയാദ് വിവരിച്ചു. അതിനാലാണ് രഞ്ജിത്തിന്റെ അഭിഭാഷകനായി തുടരാൻ താത്പര്യമില്ലെന്ന് തീരുമാനിച്ചതെന്നും സിയാദ് കൂട്ടിച്ചേർത്തു. വക്കാലത്ത് ഏറ്റെടുത്ത് ഇന്നലെ കോടതിയിലെത്തി 24 മണിക്കൂറിനകമാണ് അഭിഭാഷകൻ നിലപാട് തിരുത്തിയത്. സിനിമയിലെ ആഭ്യന്തര പരാതി പരിഹാര സമിതിയിൽ അംഗമായിരുന്ന വ്യക്തി തന്നെ പ്രതിഭാഗത്തിന് വേണ്ടി ഹാജരാകുന്നത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.



